ബെംഗളൂരു: കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്  അന്തരിച്ചു. ഇന്ന് പുലർച്ചയോടെയാണ് അന്ത്യം.  ഇതോടെ ഹെലികോപ്ടർ  അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ബെംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു വരുൺ സിംഗ്. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുൺ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്‌നത്തിലായിരുന്നു ഡോക്ടർമാർ. അപകടത്തിൽ വരുൺ സിംഗിൻറെ കൈകൾക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്. വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്.

കഴിഞ്ഞവർഷം വരുൺ സിംഗ് ഓടിച്ചിരുന്ന എയർക്രാഫ്റ്റ് അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ പൈലറ്റ് എന്ന രീതിയിൽ നേടിയ വൈദഗ്ധ്യമാണ് വരുൺ സിംഗിൻറെ ജീവൻ രക്ഷിച്ചത്. ഉയർന്ന് പറക്കുമ്പോൾ എയർക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. എന്നാൽ തകരാർ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയർക്രാഫ്റ്റ് നിലത്തിറക്കി. സ്വാതന്ത്രദിനത്തിൽ ശൗര്യചക്ര നൽകിയാണ് വരുൺ സിംഗിൻറെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്. വെല്ലിംങ്ങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ബിപിൻ റാവത്തിനെ സ്വീകരിക്കാനായാണ് വരുൺ സിംഗ് സുലൂരിലേക്ക് പോയത്. റിട്ട കേണൽ കെ പി സിംഗാണ് വരുൺ സിംഗിൻറെ പിതാവ്. സഹോദരൻ തനൂജും നേവി  ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here