ന്യൂഡൽഹി: കോവിഡ് കേസുകൾ കൂടിയ സംസ്ഥാനങ്ങളിൽ പരിശോധന വർധിപ്പിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിയുന്നതും കോവിഡ് ചികില്‍സ വീടുകളിലാക്കണം. വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
മുൻ വകഭേദങ്ങളേക്കാൾ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. ഇതു വേഗത്തിൽ പകരുന്നവയാണ്. സ്ഥിതിഗതികൾ ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നുണ്ട്. നാം കൂടുതൽ ജാഗ്രത പാലിക്കണമെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. മാത്രമല്ല പരിഭ്രാന്തി ഒഴിവാക്കുന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിച്ച 23,000 കോടി രൂപയുടെ പാക്കേജ് പല സംസ്ഥാനങ്ങളും ഫലപ്രദമായി വിനിയോഗിച്ചു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ശക്തിപ്പെടുത്തി. ഇത്തരത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും കൂട്ടായ, സജീവമായ സമീപനമാണ് ഇത്തവണയും പിന്തുടരേണ്ടത്’–പ്രധാനമന്ത്രി പറഞ്ഞു.
‘വാക്‌സിനേഷൻ നൽകിയിട്ടും കോവിഡ് കേസുകളിൽ കുറവില്ല, പിന്നെ അതിന്റെ പ്രയോജനം എന്താണ്. മാസ്ക് ഉപയോഗിക്കുന്നതുകൊണ്ടും പ്രയോജനമില്ല. ഇത്തരത്തിലുള്ള വാക്‌സിനേഷനെക്കുറിച്ചുള്ള കിംവദന്തികളെ നമ്മൾ പ്രതിരോധിക്കേണ്ടതുണ്ട്.’–പ്രധാനമന്ത്രി പറഞ്ഞു.