ന്യൂ‌ഡൽഹി: ചാനൽ ചർച്ചയ്ക്കിടെ മുൻ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശം സൃഷ്ടിച്ച പ്രതിസന്ധികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. വ്യാപകമായ സൈബർ ആക്രമണങ്ങളാണ് ഇതിന് പിന്നാലെ ഇന്ത്യ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർമാർ ഇന്ത്യയ്ക്കെതിരെ സൈബർ യുദ്ധം നടത്തിയതായി അഹമ്മദാബാദ് പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹാക്കർ ഗ്രൂപ്പായ ഡ്രാഗൺ ഫോഴ്സ് മലേഷ്യയും ഹാക്ക്‌റ്റിവിസ്റ്റ് ഇന്തോനേഷ്യയും സൈബർ ആക്രമണങ്ങൾ ആരംഭിക്കുകയും ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണം നടത്താൻ ലോകമെമ്പാടുമുള്ള മുസ്ലീം ഹാക്കർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തതായി ക്രൈംബ്രാഞ്ച് പറഞ്ഞു. അഹമ്മദാബാദിലെ സൈബർ ക്രൈം ടീം ഉദ്യോഗസ്ഥർ മലേഷ്യൻ, ഇന്തോനേഷ്യൻ സർക്കാരുകൾക്കും ഇന്റർപോളിനും നോട്ടീസ് അയച്ചിട്ടുണ്ട്. താനെ പൊലീസ്, ആന്ധ്രാപ്രദേശ് പൊലീസ്, അസമിലെ ഒരു വാർത്താ ചാനൽ എന്നിവയുൾപ്പെടെ രണ്ടായിരത്തിലധികം വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.ഒരു തത്സമയ സംപ്രേക്ഷണത്തിനിടയിൽ വാർത്താ ചാനൽ നിന്നുപോയിരുന്നു, ശേഷം പാകിസ്ഥാന്റെ പതാക സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ‘ഹാക്ക് ബൈ ടീം റെവല്യൂഷൻ പി കെ’ എന്ന വാചകത്തോടെ ചാനലിന്റെ താഴത്തെ ബാൻഡിൽ ‘റസ്‌പെക്ട് ദി ഹോളി പ്രൊഫെറ്റ് ഹസ്രത്ത് മുഹമ്മദ്’ എന്നും എഴുതിക്കാണിച്ചിരുന്നു.

നൂപുർ ശർമയുടെ വിലാസം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പോലും സൈബർ കുറ്റവാളികൾ ഓൺലൈനിൽ പ്രചരിപ്പിച്ചു. നിരവധി പേരുടെ ആധാർ കാർഡ്, പാൻ കാർഡ് വിവരങ്ങളും ഓൺലൈനിൽ ചോർന്നിട്ടുണ്ട്. നൂപൂർ ശർമ്മയുടെ വിദ്വേഷ പരാമർശങ്ങൾ ആഗോള വിവാദത്തിന് കാരണമായിരുന്നു. നിരവധി രാജ്യങ്ങൾ അവരുടെ അഭിപ്രായത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here