ന്യൂ ഡൽഹി: കനത്തമഴയിലും ഇടിമിന്നലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ മരിച്ചത് 36 പേർ. ഇതിൽ 12 പേർ ഇടിമിന്നലേറ്റാണ് മരിച്ചത്. ഉത്തർ പ്രദേശിൽ നിർത്താതെ പെയ്യുന്ന മഴയിൽ വീടുകൾ തകർന്ന് മരിച്ചത് 24 പേരാണെന്ന് ദുരിതാശ്വാസ കമ്മീഷണർ രൺവീർ പ്രസാദ് പറഞ്ഞു. പ്രയാഗ് രാജിൽ സുഹൃത്തിനൊപ്പം വീടിനു മുകളിലിരിക്കുകയായിരുന്ന 15 കാരൻ മുഹമ്മദ് ഉസ്മാൻ മിന്നലേറ്റ് മരിച്ചു. സുഹൃത്ത് അസ്‌നൻ പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിൽ 39 പേരാണ് യു.പിയിൽ മിന്നലേറ്റ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

വനനശീകരണം, ജലാശയങ്ങളുടെ ശോഷണം, മലിനീകരണം എന്നിവ കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുകയും അത് മൂലമാണ് ഇടിമിന്നൽ വർദ്ധിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന കേണൽ സഞ്ജയ് ശ്രീവാസ്‌തവ പറഞ്ഞു.

ആഗോളതാപനവും മിന്നലിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് ഡയറക്ടർ ജനറൽ സുനിത നാരായൺ പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ മിന്നലാക്രമണത്തിൽ 34 ശതമാനം വർദ്ധനയാണുണ്ടായത്. അത് കൂടുതൽ മരണങ്ങൾക്കും കാരണമായി.

ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രതിവർഷം 2500 പേരാണ് രാജ്യത്താകെ മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ വർഷം അസമിൽ 18 ആനകളെ മിന്നലേറ്റ് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here