ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇരു നേതാക്കളും സോണിയയെ കാണുന്നത്.
അഞ്ചുവർഷത്തിനു ശേഷമാണ് ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഐ.എൻ.എൽ.ഡി സ്ഥാപക നേതാവ് അന്തരിച്ച ചൗദരി ദേവി ലാലിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഫത്തേബാദ് ജില്ലയിൽ നടക്കുന്ന റാലിയിൽ ഇരുവരും പങ്കെടുക്കും.
നീതീഷ് കുമാറിനൊപ്പം സോണിയയെ കാണുമെന്ന് കഴിഞ്ഞ ദിവസം ലാലുപ്രസാദ് പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഡൽഹി സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി, സി.പി.എം നേതാവ് സിതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.