ന്യൂഡൽഹി: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളിലായി. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 51,782 പോളിംഗ് സ്‌റ്റേഷനുകളിലായി ആകെ 4.9 കോടി വോട്ടർമാരാണ് ഉള്ളത്. 3,24,47 പേർ കന്നിവോട്ടർമാരാണ്.

 

 

അടുത്തവർഷം ഫെബ്രുവരി 18നാണ് ഭൂപേന്ദ്രഭായി പട്ടേൽ സർക്കാരിന്റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരും കോൺഗ്രസിന് 62 എംഎൽഎമാരുമുണ്ട്. കഴിഞ്ഞ 27 വർഷമായി ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്.

 

ഗുജറാത്തിൽ ഇത്തവണ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബി ജെ പിക്കും കോൺഗ്രസിനും കനത്ത വെല്ലുവിളിയുയർത്തി ആം ആദ് മി പാർട്ടി രംഗത്തുണ്ട്. ഭരണത്തുടർച്ച കിട്ടുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നതെങ്കിലും,​ ആം ആദ് മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ പരിപാടികളിലെ ജനപങ്കാളിത്തം ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉൾപ്പെടുത്തണമെന്ന് ദിവസങ്ങൾക്ക് മുമ്പ് അരവിന്ദ് കേജ്‌‌രിവാൾ പറഞ്ഞിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കേജ്‌രിവാളിന്റെ നീക്കം.

 

അഭിപ്രായ സർവേകൾ ബി ജെ പിക്ക് അനുകൂലമായിരുന്നു. എന്നാൽ മോർബി അപകടം പാർട്ടിക്ക് തിരിച്ചടിയാകുമോയെന്ന് നേതൃത്വത്തിന് ഭയമുണ്ട്. അപകടത്തിന് കാരണം സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

 

ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചലിലും ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

LEAVE A REPLY

Please enter your comment!
Please enter your name here