കോണ്‍ഗ്രസിനെ കൈ വിടാതെ ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളില്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 26 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചലില്‍ പച്ച തൊട്ടില്ല. അതേസമയം മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഹിമാചലില്‍ ലീഡ് ചെയ്യുന്നു. മൂന്നിടത്ത് ബിജെപി വിമതരാണ് മുന്നിലുള്ളത്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ആറാം തവണയും വിജയിച്ചു.
അതേസമയം ജയം ഉറപ്പിച്ച സ്ഥാനാർഥികളെ കോൺഗ്രസ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ നീക്കം തുടങ്ങി. ലീഡ് ചെയ്യുന്ന വിമതരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനായി ബിജെപി ആലോചിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എഐസിസിയും കടുത്ത ജാഗ്രതയിലാണ്.
ജയിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ വിജയാഘോഷത്തിനു നില്‍ക്കാതെ സംസ്ഥാനത്തുനിന്ന് മാറ്റാനാണ് നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് നീക്കം നടക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ശക്തമായ പ്രചരണം ഉള്‍പ്പെടെ ഹിമാചലില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍.