ബംഗളൂരു: കർണാടകയിൽ സമൂഹമാധ്യമങ്ങൾ വഴി പരസ്യമായി പോരടിച്ച ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥല മാറ്റം. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിക്കും ഐപിഎസ് ഓഫീസറും കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപയ്ക്കും എതിരേയാണ് കർണാടക സർക്കാർ നടപടിയെടുത്തിരിക്കുന്നത്.
ഇരുവരേയും എങ്ങോട്ടാണ് സ്ഥലം മാറ്റിയതെന്ന് ഉത്തരവിൽ പറയുന്നില്ല. ഇവർക്കൊപ്പം രൂപയുടെ ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മൗനീഷ് മുദ്ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.
രോഹിനി സിന്ദൂരിക്കെതിരേ ഡി.രൂപ അഴിമതി ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള രോഹിണിയുടെ സ്വകാര്യ ചാറ്റ് കൂടി രൂപ പുറത്തുവിട്ടതോടെ സംഭവം വിവാദമായി.
ഇതോടെ, രൂപയ്ക്ക് ഭ്രാന്താണെന്നും തന്റെ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും രോഹിനി തിരിച്ചടിച്ചു. പോര് അതിരുവിട്ടതോടെ ഇരുവരോടും പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇരുവർക്കും എതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.