തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്ക് എന്ത് ഋഗ്വേദം. അന്താരാഷ് ട്രയോഗദിനത്തില്‍ യോഗ മന്ത്രത്തെക്കുറിച്ച് നടത്തിയ വിവാദം മന്ത്രത്തിന്റെ അര്‍ത്ഥം അറിയാതെയാണെന്ന് വ്യക്തമായി. സംഗം എന്നു കേട്ടതോടെ സംഘപരിവാര്‍ ആണെന്ന് ധരിച്ചു മന്ത്രി എടുത്തുചാടുകയായിരുന്നു. സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം എന്ന പതഞ്ജലി യോഗയിലെ മന്ത്രമായിരുന്നു യോഗാപരിപാടി തുടങ്ങിയപ്പോള്‍ ചൊല്ലിയത്. ഋഗ്വേദത്തിലെ ഐക്യസൂക്തത്തിലെ മന്ത്രമാണിത്. വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം, നമ്മുടെ വാക്കുകള്‍ ഒന്നായിരിക്കട്ടെ, നമ്മുടെ എല്ലാവരുടെയും മനസ്സ് ഒരു ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കട്ടെ.. എന്നതാണ് മന്ത്രത്തിന്റെ സാരാംശം.
എന്നാല്‍ മന്ത്രത്തിന്റെ ആദ്യ വാക്കാണ് മന്ത്രിയെ ചൊടിപ്പിച്ചത്. സംഗച്ഛത്വം എന്ന് കേട്ടപ്പോള്‍ ആര്‍എസ്എസിന് സാധാരണ പറയാറുള്ള സംഘം എന്ന് തെറ്റിദ്ധരിച്ചു. സിപിഎം മന്ത്രി ആര്‍എസ്എസിന്റെ പ്രാര്‍ത്ഥന ചൊല്ലിയത് പാര്‍ട്ടിയിലും പുറത്തും വിവദാമാകുമെന്ന് ഭയന്നായിരുന്നു യോഗയ്ക്ക് മതേതരത്വം നല്‍കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. മന്ത്രി പോയതിനു ശേഷം മുന്‍ ആരോഗ്യമന്ത്രിക്കും മന്ത്രത്തെക്കുറിച്ച് സംശയം. ആര്‍എസ്എസുമായി ബന്ധമുള്ള മന്ത്രമാണോ എന്ന് ആയുഷ് ജീവനക്കാരോട് തിരക്കി. കഴിഞ്ഞ വര്‍ഷം നടത്തിയ യോഗദിനാചരണത്തില്‍ വി.എസ്. ശിവകുമാര്‍ ആയിരുന്നു മുഖ്യാതിഥി. അന്നും ഈ മന്ത്രമായിരുന്നു ചൊല്ലിയത്. അന്ന് ശിവകുമാറിന് മന്ത്രത്തെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ മന്ത്രി ശൈലജ സംശയമുന്നയിച്ചതോടെയാണ് മുന്‍ ആരോഗ്യമന്ത്രിക്കും മന്ത്രത്തിന്റെ പൊരുളില്‍ സംശയമുണ്ടായത്.
യോഗ ചെയ്തതിനുശേഷം നടന്ന ഉദ്ഘാടന പ്രസംഗത്തിലാണ് യോഗയ്ക്കു മുമ്പ് ചൊല്ലിയ കീര്‍ത്തനം മതേതരമാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. യോഗയ്ക്കു ശേഷം മന്ത്രി ഉദ്യോഗസ്ഥരോട് പ്രാര്‍ത്ഥനയുടെ വിശദീകരണം തേടി. നമ്മുടെ രാജ്യം മതേതരമാണ്. മനസ്സിന് സമചിത്തത കൈവരിക്കാന്‍ യോഗയ്ക്ക് മുമ്പ് ഈശ്വരപ്രാര്‍ത്ഥനയാകാം. വിശ്വാസമുള്ളവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഈശ്വരനെക്കുറിച്ചുള്ള പ്രാര്‍ത്ഥനയാകാം. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഈശ്വര വിശ്വാസം ഇല്ലാത്തവരുമുണ്ട്. അവര്‍ക്ക് മനസ്സിനെ ഏകാഗ്രമാക്കാന്‍ അവരുടേതായ മാര്‍ഗ്ഗം സ്വീകരിക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യോഗ സംഘടിപ്പിച്ചത്. മന്ത്രി ഷൈലജയും മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും യോഗാഭ്യാസ വേദയില്‍ മറ്റുള്ളവരോടൊപ്പം സ്ഥാനം പിടിച്ചു. യോഗാസനങ്ങള്‍ ചെയ്യുന്നതിനുമുമ്പ് സാധാരണ ചൊല്ലാറുള്ള പ്രാര്‍ത്ഥനയോടെയായിരുന്നു തുടക്കം.
ഈ സമയം മന്ത്രിയും മുന്‍ മന്ത്രിയും യോഗാഭ്യാസത്തിനായി ഇരുന്നെങ്കിലും പ്രാര്‍ത്ഥന ഏറ്റുചൊല്ലിയില്ല. എല്ലാവരും കൈകൂപ്പാന്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യാതിഥിയായിരുന്ന മന്ത്രി ഇതിനും തയ്യാറായില്ല. യോഗാഭ്യാസം തുടങ്ങിയപ്പോള്‍ യോഗ ചെയ്യാനാകാതെ ഇരുവരും വേദി വിട്ട് പോവുകയായിരുന്നു. യോഗ കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോഴാണ് മന്ത്രി ആയുഷ് ഉദ്യോഗസ്ഥരോട് വാക്കാല്‍ വിശദീകരണം ചോദിച്ചത്. ആയുഷ് വകുപ്പിന്റെ സെക്രട്ടറിമാരോടും ഡയറക്ടര്‍മാരോടും, കീര്‍ത്തനം ഉള്‍പ്പെടുത്തിയത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണോയെന്ന് ചോദിച്ചു. വിവാദത്തെ തുടര്‍ന്ന് മന്ത്രി നിലപാട് പിന്നീട് തിരുത്തി. യോഗ പരിപാടിയിലെ കീര്‍ത്തനം ഒരു വിഭാഗത്തിന്റെ മാത്രമാണോ എന്ന സംശയമാണ് ഉന്നയിച്ചത്. ആരോടും വിശദീകരണം ചോദിച്ചിട്ടില്ല. രാഷ്ട്രീയ വിവാദം ആക്കിയത് എന്തിനെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.