ദുബൈ: 282 യാത്രക്കാരുമായി ദുബൈയിൽ ഇറങ്ങവെ അപകടത്തിൽപെട്ട എമിറേറ്റ് വിമാനത്തിെൻറ തീ അണച്ചു. യാത്രക്കാരും 18 വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ 226 പേർ ഇന്ത്യക്കാരാണ്. അതേസമയം, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു അഗ്നിശമന സേനാംഗം മരിച്ചു.
അപകടത്തിെൻറ കാരണം ഇതുവരെ വ്യക്തമല്ല. തീപിടുത്തത്തെ തുടർന്ന് ദുബൈ വിമാനത്താവളം അടച്ചു. വിമാനങ്ങൾ അൽമക്തൂം എയർപോർട്ടിലേക്കും ഷാൾജ എയർപോർട്ടിലേക്കും തിരിച്ചുവിട്ടു. വിമാനത്താവളം അടച്ചതിനാൽ വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട വിമാനങ്ങൾ വൈകും. എപ്പോൾ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല. ഫ്ളൈ ദുബൈയുടെ എല്ലാ വിമാനങ്ങളും രാത്രി 11 മണി വരെ സർവീസ് നിർത്തിവെച്ചു
ഇന്ന് ഉച്ച 12.15ഒാടെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്. രാവിലെ 10.05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച ഇ.കെ 521 വിമാനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 12.55ന് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നു. തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് ശേഷം മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.