ബന്ധു നിയമന വിവാദം ജയരാജനില്‍ നിന്നും മുഖ്യമന്ത്രി പിണറായിയിലേക്ക് കത്തിപടരുന്നു.
വി.എസ് സര്‍ക്കാരിന്റെ കാലത്തെ പിണറായി വിജയന്റെ ഭാര്യ കമല ഉള്‍പ്പെടെയുള്ളവരുടെ നിയമനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണർക്ക് പരാതി നല്‍കിയിരിക്കുന്നത്.
വിഎസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.പി.റഹിമാണ് ഗവര്‍ണറെ സമീപിച്ചത്.
കമലാ വിജയനെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് ബന്ധുനിയമനമാണെന്നു പരാതിയില്‍ ആരോപിക്കുന്നു. ഇതടക്കം എട്ടു നിയമനങ്ങളിലാണ് റഹിം പരാതി ഉന്നയിച്ചിരിക്കുന്നത്.
ബന്ധു നിയമന വിവാദം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്നാണ് പുതിയ ആരോപണം തെളിയിക്കുന്നത്. പിണറായി മന്ത്രി സഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജന്‍ ബന്ധു നിയമനത്തില്‍ കുടുങ്ങിയാണ് രാജിവെച്ചത്.
ഞായറാഴ്ച ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മറ്റിയില്‍ ജയരാജനെതിരിലും പി.കെ ശ്രീമതിക്കെതിരിലുമുള്ള ആരോപണങ്ങളെ ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അടുത്ത സി.സിയിലേക്ക് മാറ്റി വെച്ചതായാണ് വിവരം.