തിരുവനന്തപുരം∙ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ എഡിജിപി ഋഷിരാജ് സിങ് ഗൗനിച്ചില്ലെന്ന വിവാദത്തിനു ശേഷം ഇരുവരും ഒരേ വേദിയിൽ എത്തി. ആക്കുളത്ത് ആഭ്യന്തരവകുപ്പിന്‍റെ പരിപാടിക്കെത്തിയ ചെന്നിത്തലയ്ക്ക് എഡിജിപി ഋഷിരാജ് സിങ് ഹസ്തദാനം നൽകുകയാണ് ചെയ്തത്. എന്നാൽ ജയിൽ ഡിജിപി ലോക്നാഥ് ബഹ്റ അറ്റൻഷനായി നിന്ന് ഉപചാരം അർപ്പിച്ചു. ഇരുവരും ഔദ്യോഗിക വേഷത്തിലായിരുന്നില്ല.
തൃശൂര്‍ പൊലീസ് അക്കാദമിയിലെ ചടങ്ങിനിടെ ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതിരുന്ന സംഭവം വിവാദമായിരുന്നു. വിഐപികള്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നില്ലെന്നായിരുന്നു ഋഷിരാജ് സിങ് അന്ന് നല്‍കിയ വിശദീകരണം. മന്ത്രിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ക്ഷണിക്കപ്പെട്ട അതിഥിയായതിനാല്‍ മറ്റ് അതിഥികളെ സ്വീകരിക്കേണ്ട കാര്യമില്ലെന്നും ഋഷിരാജ് സിങ് ഡിജിപിക്ക് നല്‍കിയ വിശദീകരണക്കുറിപ്പില്‍ വൃക്തമാക്കിയിരുന്നു.
ഇതിനെതിരെ കക്ഷിരാഷ്ട്രീയഭേദമെന്യേ എതിർപ്പുയർന്നിരുന്നു. സിങ്ങിനെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഋഷിരാജ് സിങ് ചെയ്തത് തെറ്റാണെന്നും നടപടി ആലോചിച്ച് എടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.