സാധാരണ അമേരിക്കയില്‍ വൃക്ഷങ്ങള്‍ പൂത്തുലയുന്നത് വസന്തകാലത്താണ്. ഒട്ടുമിക്കവാറും വൃക്ഷങ്ങളും സ്പ്രിങ്ങ് സമയത്ത് പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുള്ള കാഴ്ചയായിരിക്കും. അമേരിക്കയുടെ ചില പ്രദേശങ്ങളില്‍ കൂടി നാം കാറോടിച്ചുകൊണ്ടുപോകുമ്പോള്‍ സ്വര്‍ഗ്ഗം താണിറങ്ങി വന്നതാണോയെന്നു തോന്നിപ്പോകും. ഇതു പറയുവാന്‍ കാരണം ഈ കഴിഞ്ഞ ഒക്ടോബര്‍ 20-ാം തീയതി ക്യുഎൻസ് ഗ്ലെനോക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പൂമരം എന്ന ഷോയാണ് . കേരള ടൈംസ് എന്ന ഓണ്‍ലൈന്‍ പത്രത്തിന്‍റെ ആഭിമുഖ്യത്തില്‍ അതിന്‍റെ ഡയറക്ടര്‍ ശ്രീമാന്‍ പോള്‍ കറുകപ്പള്ളിയുടേയും എഡിറ്റര്‍ ബിജു കൊട്ടാരക്കരയുടേയും നേതൃത്വത്തില്‍ നടത്തിയ പൂമരം എന്ന ഷോ കണ്ടപ്പോള്‍ സ്വര്‍ഗ്ഗം താണിറങ്ങി വന്നതാണോയെന്നു തോന്നിപ്പോയി. കാരണം പ്രത്യേകിച്ച് അബി എന്ന മിമിക്രിക്കാരന്‍റെ അതുല്യ പ്രകടനം തന്നെ. ഒരു ഒറ്റയാന്‍ പെര്‍ഫോര്‍മന്‍സ് അതായിരുന്നു അത്ഭുതം. കോട്ടയം നസീറിനേയും മറ്റു പല മിമിക്രി കലാകാരന്മാരേയും കടത്തിവെട്ടി നടത്തിയ ഉജ്വല കലാപ്രകടനത്തില്‍ ഒരിക്കലും കൈ അടിക്കാത്ത ഞാന്‍ അറിയാതെ എന്‍റെ കരങ്ങള്‍ കൂട്ടിയടിക്കപ്പെട്ടതു പരമാര്‍ത്ഥം തന്നെ.

ജീവിതത്തില്‍ ദുഃഖത്തിന്‍റെ തീച്ചൂളയില്‍ വെന്തുരുകുന്നവര്‍ അത് ഒളിച്ചുവെച്ചുകൊണ്ട് നമ്മെ ചിരിയുടെ മാലപടക്കത്തിലേക്കു കൊണ്ടുപോകുമ്പോള്‍ ദൈവമേ അവരെ അനുഗ്രഹിക്കണമേയെന്നു അറിയാതെ മനസ്സില്‍ പ്രാര്‍ത്ഥിച്ചുപോകും. കൂടുതല്‍ വിവരിക്കുന്നില്ല. എന്‍റെ പ്രിയപ്പെട്ട അബിക്കു അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊള്ളട്ടെ. എനിക്ക് അബിയുമായി ഒരു പരിചയവുമില്ല. ഞങ്ങള്‍ നേരിട്ട് സംസാരിക്കാതെ അദ്ദേഹം എന്‍റെ പ്രിയങ്കരനാകുന്നതെങ്ങനെ ? എന്നോടു നേരിട്ടു ചോദിക്കുന്നവരോട് ഞാന്‍ അതു വിശദീകരിച്ചു വിസ്തരിക്കാം. ആ അതുല്യ പ്രതിഭയ്ക്ക് ഒരിക്കല്‍ കൂടി എന്‍റെ അഭിനന്ദനങ്ങള്‍. കൂടാതെ നമ്മുടെ പ്രിയങ്കരിയായ വൈക്കം വിജയലക്ഷമി കാറ്റേ കാറ്റേ എന്ന ഒരു ഒറ്റ ഗാനത്തോടു കൂടി നമ്മെ കോള്‍മയിര്‍കൊള്ളിച്ച മികച്ച ഗായിക. ദൈവത്തിന്‍റെ കൈ ഒപ്പ് പതിഞ്ഞ അവളുടെ താലന്തുകള്‍ കൊണ്ട് നമ്മെ ആനന്ദലഹരിയിലാറാടിപ്പിച്ചു. ഒറ്റകമ്പിയുള്ള വീണ കൊണ്ട് ശ്രൂധിമധുരമായ ഗാനങ്ങള്‍ മീട്ടി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഡോക്ടര്‍ വിജയലക്ഷമി ദൈവത്തിന്‍റെ ദാനമാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു.

അതുപോലെ മികച്ച കലാകാരനായ രാജേഷ് ചേര്‍ത്തല ഓടക്കുഴലില്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്‍റെ പ്രകടനങ്ങള്‍ യൂ ട്യൂബിലൂടെ നാം കണ്ടു കഴിഞ്ഞിതാണ്.
പ്രോഗ്രാം എല്ലാം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്‍റെ സമീപം ചെന്നു ചോദിച്ചു ഒരു ഓടക്കുഴല്‍ എനിക്കു തരുമോ. കാരണം അദ്ദേഹത്തിന്‍റെ കയ്യിലിരിക്കുന്ന ഓടക്കുഴലില്‍ എന്തോ മാസ്മരികതയുള്ളതായി എനിക്കു തോന്നിയത് എന്‍റെ കുറ്റമല്ല അദ്ദേഹത്തിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നു. നല്ല ഒരു ഓടക്കുഴല്‍ നാട്ടില്‍ ചെന്നതിനുശേഷം അയച്ചു തരാമെന്നു പറഞ്ഞ് എന്‍റെ തോളത്ത് തട്ടയപ്പോള്‍ ഞാന്‍ വീണ്ടു സന്തുഷ്ടനായി. സാധാരണ ഷോ കഴിഞ്ഞാല്‍ പെട്ടെന്നു വീട്ടില്‍ പോകുന്ന ഞാന്‍ കറങ്ങികറങ്ങി അവിടെ തന്നെ നിന്ന് താളം തുള്ളി നിന്നത് എന്തിനാണാവോ ? എനിക്കറിയില്ല ഞാന്‍ മുന്‍പ്പറഞ്ഞതുപോലെ സ്വര്‍ഗ്ഗം താണിറങ്ങി വന്നതാണോയെന്നു തോന്നിപ്പോയി. ഞാന്‍ വാച്ചിലേക്കു വീണ്ടും നോക്കി സമയം 11.30 പി.എം. കാറില്‍ കയറി വീട്ടിലേക്കുള്ള യാത്രയില്‍ എന്തോ നഷ്ടപ്പെട്ടതുപോലെ ഒരു തോന്നല്‍. എന്‍റെ ഓര്‍മ്മയുടെ ചെപ്പില്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു ഷോ അവിടെ പര്യവസാനിച്ചു. എല്ലാവര്‍ക്കും നല്ലതുവരട്ടെ. വൈക്കം വിജയലക്ഷമിയുടെ കണ്ണിന്‍റെ ഒരു ഓപ്പറേഷനു കൂടിയാണ് ഈ വരവ് എന്ന് ഞാന്‍ ഊഹിക്കുന്നു. അങ്ങനെ വിജയലക്ഷമിക്കു കാഴ്ച ലഭിക്കുമ്പോള്‍ ഈ ഷോ മൂലം ഒരു പുതിയ വെളിച്ചം ലോകമെങ്ങും പകര്‍ന്നിരിക്കും. ഈ കലാവിരുന്ന് ഒരുക്കി തന്ന ഇതിന്‍റെ സംഘാടകര്‍ക്കു ഒരിക്കല്‍ കൂടി നന്ദി.

ഫോട്ടോ: ലിജോ ജോൺ

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here