ബറേലി: ഉത്തര്‍ പ്രദേശില്‍ ആധാറില്ലാത്തതിനാൽ വീണ്ടും റേഷന്‍ നിഷേധം, അഞ്ചുദിവസം പട്ടിണികിടന്ന സ്ത്രീ മരിച്ചു. ബറേലിയിലാണ് സംഭവം 50 വയസ്സുകാരി ഷക്കീന അഷ്ഫാക്കാണ് മരിച്ചത്.ആധാറിനായുള്ള വിരലടയാളമെടുക്കാന്‍ അസുഖം മൂലം ഷക്കീനക്ക് പോവാന്‍ സാധിച്ചിരുന്നില്ല. ഇത് മൂലം ആധാര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. നവംബറില്‍ തങ്ങള്‍ക്ക് റേഷന്‍ ലഭിച്ചിട്ടില്ല. റേഷന്‍ കട ഉടമയോട് ഞങ്ങള്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ വിരലടയാളമില്ലാതെ അയാള്‍ റേഷന്‍ തരില്ലെന്നായിരുന്നു പറഞ്ഞത്. ഷക്കീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഇസ്ഹാഖ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യോദയ പദ്ധതി പ്രകാരം 35 കിലോ റേഷനാണ് ഷക്കീനയുടെ കുടുംബത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിരലടയാളത്തിന് ഷക്കീന എത്താതുമൂലം റേഷന്‍ തരില്ലെന്ന് കടയുടമ നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് ഇസ്ഹാഖ് പറഞ്ഞു.
അതേസമയം ഷക്കീന മരിച്ചത് ഭക്ഷണം കിട്ടാതെയല്ല മറ്റ് അസുഖങ്ങള്‍ മൂലമാണെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ആധാറിന്റെ പേരില്‍ റേഷന്‍ ആര്‍ക്കും നിഷേധിക്കാറില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും അന്ത്യോദയ കാര്‍ഡ് ഉള്ളവര്‍ക്ക് റേഷന്‍ നിഷേധിക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു.