ഹ്യൂസ്റ്റൻ: യു.എസിലെ ടെക്സസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസിൻെറ രക്ഷിതാക്കൾ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഒഴിഞ്ഞു. കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സ്വന്തം കുഞ്ഞായ നാലു വയസ്സുകാരിയുടെ അവകാശവാദം ഒഴിയുകയാണെന്ന് സിനി മാത്യൂസും ഭർത്താവ് വെസ്ലി മാത്യൂസും കോടതിയെ അറിയിച്ചത്.
കുട്ടിയെ കാണാനുള്ള അവകാശം കോടതി ഇവരിൽനിന്ന് എടുത്തുകളഞ്ഞിരുന്നു. രക്ഷിതാക്കളെന്ന നിലയിൽ ആദ്യ കുട്ടിയോട് ഇവർക്ക് ഉത്തരവാദിത്തം നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇവർക്ക് മകളെ കാണുന്നതിനുള്ള അവകാശം നിഷേധിച്ചത്.
മരണവുമായി ബന്ധപ്പെട്ട് വളർത്തച്ഛനായ വെസ്ലിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. സിനി മാത്യൂസ് കൂട്ടുപ്രതിയാണ്. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഡാളസിലെ വീട്ടിൽനിന്ന് ഷെറിനെ കാണാതായത്. ഒക്ടോബർ 22ന് വീട്ടിനു സമീപത്തുള്ള ചവറ്റുകൂനയിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്നു നടത്തിയ ചോദ്യംചെയ്യലിലാണ് വെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.