ന്യൂഡല്‍ഹി: ലോകത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്പിരിറ്റ് കമ്പനിയായ ബക്കാര്‍ഡിയെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ ഒരു മലയാളിയാണ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഈ കണ്ണൂര്‍ സ്വദേശി മഹേഷ് മാധവന്‍. ഇരുന്നൂറിലേറെ ബ്രാന്‍ഡുകളും ലോക വിപണികളില്‍ ആധിപത്യവുമുള്ള കമ്പനിയുടെ തലപ്പത്തേക്ക് ആദ്യമായാണ് ഒരു മലയാളി എത്തുന്നത്. ഒരു ഗ്ലോബല്‍ സ്പിരിറ്റസ് കമ്പനി നയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന ക്രെഡിറ്റും മഹേഷിനു സ്വന്തം. ബക്കാര്‍ഡിയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് മഹേഷ് മാധവന്‍ പറയുന്നു.

എന്റെ തുടക്കം എന്‍ജിനീയറായിട്ടാണ്. ആദ്യം മസ്ഗാവ് ഡോക്‌സ്, പിന്നെ കുറച്ചുകാലം ടാറ്റ ഇലക്ട്രിക്. വളരെ വര്‍ത്തനവിരസമായതുകൊണ്ട് ഈ ജോലികളൊന്നും എന്നെ ഒരു തരത്തിലും പ്രചോദിപ്പിച്ചില്ല. അങ്ങനെയാണ് ഞാന്‍ എസ്പി ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ നേടി വിപ്രോയില്‍ ചേരുന്നത്. കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സില്‍ മാനേജ്‌മെന്റ് ട്രെയിനിയായി. ജോലികള്‍ പലതും മാറിവന്നു ഒടുവില്‍ മുംബൈയില്‍ ഏരിയാ മാനേജറായി. ഒട്ടും ഗ്‌ളാമറസല്ലാത്ത ജോലികള്‍ ചെയ്യുമ്പോഴും അത് ഏറ്റവും മികച്ചതായി പൂര്‍ത്തിയാക്കി എന്റെ കമ്പനിക്ക് വിജയങ്ങളും ലാഭവും നേടിക്കൊടുക്കാനാണ് ഞാന്‍ ശ്രദ്ധിച്ചിരുന്നത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഗ്ലോബല്‍ സിഇഒ എന്ന റോള്‍ എന്ന സ്വപ്നത്തില്‍ പോലുമില്ലായിരുന്നുവെന്ന് ‘ധനം’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.

പല കണ്‍സ്യൂമര്‍ പ്രോഡക്ട് കമ്പനികളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും സ്പിരിറ്റ്‌സ് ഇന്‍ഡസ്ട്രിയില്‍ വന്നപ്പോഴാണ് ഇത് എത്ര വ്യത്യസ്തമായ രംഗമാണെന്നു എനിക്ക് മനസിലായത്. ബാര്‍, പബ്, റെസ്റ്റൊറന്റ് എന്നിവിടങ്ങളിലെല്ലാമുള്ള വളരെ വിഭിന്നരായ കസ്റ്റമേഴ്‌സിലേക്കെത്താന്‍ തികച്ചും പുതിയ, ക്രിയേറ്റീവായ മാര്‍ഗങ്ങള്‍ ഞങ്ങള്‍ക്ക് എപ്പോഴും കണ്ടെത്തണം.

ബ്രാന്‍ഡിന്റെയും ജീവനക്കാരുടെയും വളര്‍ച്ചയാണ് ഞാന്‍ ലക്ഷ്യമിടുന്നതും. ഓരോ വര്‍ഷവും ഈ ബിസിനസ് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും എനിക്ക് ലഭിച്ച ടീമിന്റെ കരുത്ത് കൊണ്ടാണ്.

ബക്കാര്‍ഡി റം, മാര്‍ട്ടിനി വെര്‍മൂത്ത്, സ്പാര്‍ക്ലിങ് വൈന്‍, ബോംബെ സഫയര്‍ ജിന്‍, ഡ്യുവര്‍സ് ബ്ലെന്‍ഡഡ് സ്‌കോച്ച് വിസ്‌കി, ഗ്രേഗൂസ് വോഡ്ക എന്നിവയാണ് ഞങ്ങളുടെ പ്രധാന ബ്രാന്‍ഡുകള്‍. ഇവയുടെ വില്‍പ്പന കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇവ കൂടാതെ ഈയിടെ ഞങ്ങള്‍ ഏറ്റെടുത്ത ഏഞ്ചല്‍സ് എന്‍വി ബൂര്‍ബണ്‍, ബാങ്ക്‌സ് റം, സെയിന്റ് ജെര്‍മെയ്ന്‍ എല്‍ഡര്‍ഫ്‌ളവര്‍ ലിക്കര്‍, ലെബ്ലോണ്‍ കസാഷ എന്നീ പുതിയ ബ്രാന്‍ഡുകളെ കൂടുതല്‍ പോപ്പുലറാക്കാനുണ്ട്. അതോടൊപ്പം റ്റീലിംഗ് ഐറിഷ് വിസ്‌കിയില്‍ നടത്തിയ നിക്ഷേപവും ശ്രദ്ധിക്കണം. അമേരിക്കയും യൂറോപ്പുമാണ് ഞങ്ങളുടെ പ്രധാന വിപണികള്‍.

മികച്ച മാര്‍ക്കറ്റാണ് ഇന്ത്യയിലേത്. ഇവിടെ മധ്യവര്‍ഗത്തിന്റെ വലുപ്പം കൂട്ടിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഇന്റര്‍നാഷണല്‍ പ്രീമിയം ബ്രാന്‍ഡുകളോടുള്ള ഇഷ്ടവും. എങ്കിലും വളരെ സങ്കീര്‍ണവുമാണ് ഈ വിപണി. വില്‍പ്പനയുടെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്കായതുകൊണ്ട് പലതരം നിയമങ്ങളും നിയന്ത്രണ ങ്ങളുമാണ് ശ്രദ്ധിക്കേണ്ടത്. വിസ്‌കിയ്ക്ക് മുന്‍തൂക്കമുള്ള മാര്‍ക്കറ്റാണിത്. ബക്കാര്‍ഡിക്ക് ലോക്കല്‍ വിസ്‌കികള്‍ ഒന്നുമില്ല. പക്ഷെ, ധാരാളം വിദേശയാത്രകള്‍ ചെയ്യാനുള്ള കഴിവ് ഇപ്പോള്‍ ഇന്ത്യയിലെ മിഡില്‍ ക്ലാസിനുള്ളതുകൊണ്ട് ഞങ്ങളുടെ ഗ്ലോബല്‍ ബ്രാന്‍ഡുകളെല്ലാം അവര്‍ക്ക് പരിചിതമാണ്. പ്രീമിയം, സൂപ്പര്‍ പ്രീമിയം ബ്രാന്‍ഡുകളാണ് ഇന്ത്യയിലും മറ്റ് ഏഷ്യന്‍ വിപണികളിലും ഞങ്ങളുടെ ഫോക്കസെന്ന് മഹേഷ് പറയുന്നു.

കേരളത്തില്‍ മദ്യനിരോധനം ഒരിക്കലും ഫലവത്താകില്ല എന്നാണ് പഠനങ്ങളെല്ലാം തെളിയിച്ചിട്ടുള്ളത്. പകരം വേണ്ടത് മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് ശരിയായ അവബോധമുണ്ടാകുകയാണ്. ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗം എങ്ങനെയെന്ന അറിവ് നല്‍കണം. ഇതിന് സര്‍ക്കാരിന്റെ പങ്കാളിത്തം ആവശ്യമാണ്. ഇന്‍ഡസ്ട്രിയും ഗവണ്മെന്റും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഈ രംഗത്തും ‘റെസ്‌പോണ്‍സിബിള്‍ ബിഹേവിയര്‍’ കൊണ്ടുവരാം.

വിപണിയിലെ ഇത്രയും വര്‍ഷത്തെ ആധിപത്യത്തിന് കാരണം ബക്കാര്‍ഡിയുടെ ഡൈനാമിക് ടീം തന്നെ. ചരിത്രത്തിന്റെ ഭാഗമാണ് ഈ ബ്രാന്‍ഡുകള്‍, ലോകമൊട്ടാകെ അവ മാനേജ് ചെയ്യുന്നത് ഏറ്റവും മികച്ച ടീമുകളും. ഈയൊരു കോമ്പിനേഷന്റെ കരുത്ത് ഒന്നുവേറെ തന്നെയാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷപ്രദമായ ഒരു അനുഭവം ഞങ്ങള്‍ നല്‍കുന്നതും അങ്ങനെയാണ്, അവര്‍ക്ക് ബക്കാര്‍ഡി ബ്രാന്‍ഡുകള്‍ കൂടുതല്‍ ചുമതലാബോധത്തോടെ ആസ്വദിക്കാനും കഴിയുമെന്ന് അദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here