ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ്- 6 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് ജിഎസ്എല്‍വി ഡി ആറിലായിരുന്നു വിക്ഷേപണം. 29 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിനൊടുവില്‍ 4.52ന് ജി സാറ്റ് ആറിനെയും വഹിച്ച് ജഎസ്എല്‍വി ഡി ആറ് ബഹിരാകാശത്തേക്കു കുതിച്ചു. 2,117 കിലോഗ്രാം ഭാരമുണ്ടായിരുന്ന ജി സാറ്റ് 20 മിനിട്ടുകൾകൊണ്ട് വിക്ഷേപണം പൂർത്തീകരിച്ചു.അന്തിമ ഘട്ടത്തില്‍ ക്രയോജനിക് എന്‍ജിനാണ് ജിഎസ്എല്‍വി ഡി ആറ് ഉപയോഗിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിനില്‍ ദ്രവീകൃത ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനം.
ആറു മീറ്റര്‍ വ്യാസമുള്ള ആന്‍റിനയുമായി വിക്ഷേപിച്ച ജിസാറ്റിന് ഒമ്പതു വര്‍ഷമാണ് ആയുസ്. വാര്‍ത്താവിനിമയ രംഗത്ത് ആവശ്യമായ 400 ട്രാന്‍സ്പോണ്ടറുകള്‍ക്ക് പകരം 150 എണ്ണം മാത്രമാണ് ഇപ്പോൾ ഉള്ളത്. ബാക്കിയെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്ന് കടം കൊണ്ടവയാണ്. ഭാരം കൂടിയ ജി സാറ്റ്-6 കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ രാജ്യത്തിന്‍റെ വാര്‍ത്താവിനിമയ രംഗത്തു വന്‍ കുതിച്ചു ചാട്ടമുണ്ടാകും.