ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തിനിടെ കാണാതായ 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്. മൂന്നുദിവസത്തിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. രണ്ട് സൈനിക ഓഫിസർമാരെ ഉൾപ്പെടെയാണ് വിട്ടയച്ചത്.
അതേസമയം, ചൈനീസ് ആക്രമണത്തിൽ 76 സൈനികർക്ക് പരിക്കേറ്റതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല. എല്ലാവരും ഡ്യൂട്ടിയിൽ തിരിച്ചെത്താൻ പ്രാപ്തമാണെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ലേയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള 18 സൈനികർ 15 ദിവസത്തിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിക്കും. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 56 പേർ ഈ ആഴ്ച തന്നെ ജോലിയിൽ തിരികെയെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
തിങ്കളാഴ്ചയുണ്ടായ ചൈനീസ് ആക്രമണത്തിൽ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. കല്ലും ആണിതറച്ച വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം.