ന്യൂഡൽഹി∙ നേരത്തെയുള്ള യുദ്ധ പരാജയങ്ങൾ ഓർമിച്ചുകൊണ്ടേ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പോരിനിറങ്ങാവൂവെന്ന് ഇന്ത്യൻ പ്രതിരോധ വിദഗ്ധൻ മേജർ ജനറൽ (റിട്ട) എസ്.ആർ.സിൻഹോ. ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1965ലേതുപോലെ യുദ്ധം നടക്കുകയാണെങ്കിൽ ഇന്ത്യ അന്ന് അനുഭവിച്ചതിലും കൂടുതൽ ഇന്ന് അനുഭവിക്കുമെന്നായിരുന്നു പാക്ക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണിപ്പെടുത്തിയത്. ഈ നഷ്ടം ഇന്ത്യ ദശാബ്ദങ്ങളോളം ഓർമിക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു.
അവർ വെളിവില്ലാതെയാണ് സംസാരിക്കുന്നത്. അവർ ചരിത്രം കാണുന്നില്ല. ഇന്ത്യയുമായി ഇടപെടുമ്പോൾ ചരിത്രം വായിക്കണം. ഇതാദ്യമായല്ല പാക്കിസ്ഥാൻ ഇത്തരം ഭീഷണികൾ പുറപ്പെടുവിക്കുന്നത്, സിൻഹോ പറഞ്ഞു.
പാക്കിസ്ഥാൻ ആണവശക്തിയാണെന്നും ഇന്ത്യയുടെ ഭീഷണി നേരിടാൻ തങ്ങൾക്കറിയാമെന്നും പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസും നേരത്തെ ഭീഷണി പ്രസ്താവന ഇറക്കിയിരുന്നു.