ന്യൂഡൽഹി: കാർഷികനിയമങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി മറ്റന്നാൾ കർഷകരുമായി ചർച്ച നടത്തും. നേരിട്ടെത്താൻ ബുദ്ധിമുട്ടുളള സംഘടന പ്രതിനിധികൾക്ക് വിഡിയോ കോൺഫറൻസിംഗിലൂടെ ചർച്ചയിൽ പങ്കെടുക്കാം. സർക്കാരിന് വേണമെങ്കിലും ചർച്ചയിൽ പങ്കെടുക്കാമെന്ന് സമിതി അംഗം അനിൽ ഘൻവത് പറഞ്ഞു.സമിതിയുടെ പ്രവർത്തനം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാൻ അംഗങ്ങൾ യോഗം ചേരും. നാലംഗ സമിതിയിൽ നിന്ന് നേരത്തെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപേന്ദ്ര സിംഗ് മാൻ രാജിവച്ചിരുന്നു.
ഈ സാഹചര്യത്തിൽ മറ്റ് മൂന്ന് പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലിയിൽ കാർഷിക സംസ്‌കാരത്തിന്റെ കഥ പറയുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കർഷകർ അറിയിച്ചു. ട്രാക്‌ടറുകളിൽ ദേശീയപതാക നാട്ടിക്കൊണ്ട് ഡൽഹിയിലെ ഔട്ടർ റിംഗ് റോഡിൽ പരേഡ് നടത്താനാണ് തീരുമാനം. ഇതിനിടെ പരേഡിൽ നിന്ന് പിന്മാാറണമെന്നും ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ട് ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ കർഷകനേതാക്കളെ കണ്ട് ആവശ്യപ്പെട്ടു. സമാധാനമായി റാലി നടത്താൻ ഏതൊരു പൗരനും ഭരണഘടനാവകാശമുണ്ടെന്ന് നേതാക്കൾ പറഞ്ഞു.