ന്യൂഡൽഹി: പ്രമുഖ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെർഗ് കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റു ചെയ്തതിനെതിരെ ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്കിടയിൽ ശുത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് സൈബർ സെൽ കേസെടുത്തു. ട്വീറ്റിനൊപ്പമുള്ള ടൂൾ കിറ്റിലെ രേഖകൾക്ക് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞെന്നും പൊലീസ് അറിയിച്ചു. എന്നാൽ, പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം തുടരുമെന്ന് ഗ്രെറ്റ ട്വീറ്റ് ചെയ്തു.സമരകേന്ദ്രത്തിൽ ഇന്റർനെറ്റ് റദ്ദാക്കിയ സി.എൻ.എൻ വാർത്ത പങ്കുവച്ചും സമരത്തെ പിന്തുണച്ചും ഫെബ്രു. 3ന് ഗ്രേറ്റ ട്വീറ്റ് ചെയ്തത് ആഗോളതലത്തിൽ ചർച്ചയായിരുന്നു.
എങ്ങനെ സമരത്തെ പിന്തുണയ്ക്കാമെന്ന ടൂൾ കിറ്റാണ് ഗ്രെറ്റയുടെ ട്വീറ്രിനൊപ്പണ്ടായിരുന്നത്.ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുക, കർഷക സമരത്തെ അനുകൂലിച്ച് തുടർച്ചയായി ട്വീറ്റ് ചെയ്യുക, പ്രകടനങ്ങളും മറ്റും സംഘടിപ്പിക്കുക, സമരത്തിന് പിന്തുണ തേടി ജനപ്രതിനിധികൾക്ക് ഇ-മെയിൽ അയയ്ക്കുക തുടങ്ങിയവയും വാർത്തകളും രേഖകളുമാണ് ഈ ടൂൾ കിറ്റുകളിലുള്ളത്.ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് പൊലീസിന്റെ ആരോപണം. എഫ്.ഐ.ആറിൽ ഗ്രെറ്റയുൾപ്പെടെ ആരുടെയും പേരില്ലെന്ന് ഡൽഹി പൊലീസ് സെപ്ഷ്യൽ കമ്മിഷണർ അറിയിച്ചു. ടൂൾ കിറ്റിന്റെ സ്രഷ്ടാക്കൾക്കെതിരെയാണ് കേസ്. പ്രകോപനപരവും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുമായ 300ലേറെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ കണ്ടെത്തി.അതിനിടെ, ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവിനെ പാർലമെന്റിലെത്തി കണ്ടു.