ന്യൂഡൽഹി: രാജ്യത്തെ 188 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി വർഷ് വർധൻ. മാർച്ച് മാസത്തിൽ തന്നെ 50 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാനുള്ള സാഹചര്യത്തിലാണ് തങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻനിരയിൽ സേവനം ചെയ്യുന്ന 85 ശതമാനത്തോളം ആരോഗ്യപ്രവർത്തകർക്കും ഇതുവരെ വാക്സിൻ കുത്തിവെച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
അതേസമയം, രാജ്യത്ത് നിലവിലുള്ള 76.5% കോവിഡ് കേസുകളും കേരളം, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 47.5 ശതമാനമുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. 26.6 ശതമാനമുള്ള മഹാരാഷ്ട്ര രണ്ടാമതാണ്. നിലവിൽ രാജ്യത്ത് 1.39 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.