ന്യുഡല്‍ഹി: കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സജ്ജരായിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ രാജ്യത്ത് വിശാലമായ സമീപനം ഉണ്ടകണം. രാജ്യത്ത് ലഭ്യമായ ഓക്‌സിജന്റെ ഓഡിറ്റ് എടുക്കണം. മൂന്നാം തരംഗം നേരിടുന്നതിനുള്ള ഓക്‌സിജന്‍ സജ്ജമാക്കണം. ആദ്യ രണ്ട് തരംഗങ്ങളെക്കാള്‍ വ്യത്യസ്തമായിരിക്കും ഈ മഹാമാരിയുടെ മൂന്നാം തരംഗമെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് ഓര്‍മ്മിപ്പിച്ചു.

ഡല്‍ഹിയില്‍ പ്രതിദിന ആവശ്യത്തിനുളളില്‍ 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും കോടതി ആരാഞ്ഞു. കോടതി നിര്‍ദേശം പാലിച്ചുവെന്നും പ്രതിദിനം 730 മെട്രിക് ടണ്‍ വിതരണത്തിന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഡല്‍ഹിയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സ്‌റ്റോക്കുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വലിയ അളവില്‍ ഓക്‌സിജന്‍ ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അവ ഇറക്കിവയ്ക്കുന്നതിനുള്ള സമയമാണ് എടുക്കുന്നത്. അതിനാല്‍ അവയുടെ വിതരണം നടത്താനായിട്ടില്ല. എല്ലാ പ്രധാന ആശുപത്രികളിലും നിലവില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യത്തിനുണ്ടെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

ഓക്‌സിജന്‍ ഇറക്കിവയ്ക്കാന്‍ ഡല്‍ഹിയില്‍ കൂടുതല്‍ സമയമെടുക്കുന്നു. ടാങ്കറുകള്‍ കാലിയായാല്‍ മാത്രമേ അവയ്ക്ക് വീണ്ടും നിറയ്ക്കുന്നതിനുവേണ്ടി കിഴക്കന്‍ ഇടനാഴിയിലേക്ക് തിരിച്ചുപോകാന്‍ കഴിയു. ഇന്ന് രണ്ട് ഓക്‌സിജന്‍ എക്‌സപ്രസ് കൂടി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. 63 മെട്രിക് ടണ്‍ ഓക്‌സിജനുമായി മറ്റ് രണ്ട് ട്രെയിനുകള്‍ കൂടി ഇന്നെത്തും. 126 മെട്രിക് ടണ്‍ ദുര്‍ഗാപുരില്‍ നിന്ന് എത്തിക്കുന്നുണ്ട്.- തുഷാര്‍ മേത്ത അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here