ന്യൂഡൽഹി: ഉന്നതരുടെ നികുതി വെട്ടിപ്പു സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ‘പാൻഡോറ പേപ്പർ’ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിലാകും അന്വേഷണം. അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കും.

വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരായ മൂന്നൂറിൽ അധികം പേരുടെ വിവരങ്ങൾ പേപ്പറിൽ ഉണ്ടെന്നാണ് വിവരം. വിവിധ രാജ്യങ്ങളിലെ സെലിബ്രിറ്റികൾ, നേതാക്കൾ തുടങ്ങിയവർ നികുതി വെട്ടിച്ച് വിദേശത്തു നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണാത്മക മാധ്യമ പ്രവർത്തനം നടത്തുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും സച്ചിൻ തെൻഡുൽക്കർ, അനിൽ അംബാനി, തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി, വിനോദ് അദാനി അടക്കമുള്ളവരാണ് പട്ടികയിലുള്ളത്. ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപമാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ വ്യവസായികളും രാഷ്ട്രീയക്കാരും അന്വേഷണം നേരിടുന്നവരുമെല്ലാം പട്ടികയിലുണ്ട്. പാൻഡോറ പേപ്പേഴ്‌സ് എന്ന പേരിലുള്ള റിപ്പോർട്ടിൽ നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളിൽ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളുണ്ട്. വിവിധ മാധ്യമങ്ങളും ഇൻറർനാഷനൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേഷൻ ജേണലിസവും ചേർന്നു നടത്തിയ അന്വേഷണത്തിൽ 12 ദശലക്ഷം രേഖകളാണ് കണ്ടെത്തിയിരിക്കുന്നത്.

രേഖകളിൽ ഭൂരിഭാഗവും രാഷ്ട്രീയ തലവൻമാർ അടക്കമുള്ളവരുടേതാണ്. ജോർദാൻ രാജാവിന് യു എസിലും യു കെയിലുമായി 700 കോടിയുടെ സമ്പാദ്യമാണുള്ളത്. റഷ്യൻ പ്രസിഡന്റ് പുടിന്റെ നിക്ഷേപം സംബന്ധിച്ച വിവരങ്ങളും രേഖയിലുണ്ട്.

സച്ചിൻ തെൻഡുൽക്കർ, ഭാര്യ ഡോ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലന്റിൽ നിക്ഷേപം നടത്തിയെന്നും വെളിപ്പെടുത്തലുണ്ട്. ദ്വീപിലെ സാസ് ഇന്റർനാഷ്ണൽ ലിമിറ്റഡ് എന്ന കമ്പനിയിലെ ഡയറക്ടർമാരാണ് മൂവരും. കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പനാമ പേപ്പർ വെളിപ്പെടുത്തൽ ഉണ്ടായപ്പോൾ സച്ചിൻ അടക്കമുള്ളവർ സാസ് ഇന്റർനാഷ്ണൽ ലിമിറ്റഡിൽ നിന്നും നിക്ഷേപം പിൻവലിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here