ന്യൂ ഡൽഹി : പഞ്ചാബിൽ  ഈ മാസം 16  ന് സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മൻ  മാത്രം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. ഹർപാൽ സിങ് ചീമ, അമൻ  അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുൽതാർ സന്ദ്വാൻ, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാൽജിന്ദർ കൌർ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയതിന്റെ ഭാഗമായുള്ള എ എ പി യുടെ വിജയറാലി അമൃത്സറിൽ നടക്കുകയാണ്. ആഘോഷ പരിപാടികൾക്കായി പഞ്ചാബിലെത്തിയ അരവിന്ദ് കെജ്രിവൾ ഭഗവന്ത് മന്നിനൊപ്പം റാലിയിൽ പങ്കെടുക്കുന്നുണ്ട്.

സമൂഹത്തിലെ സമസ്ത മേഖലകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ എം എൽ എ സംഘം. പഞ്ചാബിലെ ആപ്പ് തരംഗത്തിൽ ജയിച്ച് കയറിയത്  92 പേരാണ്. ഇതിൽ 82 പേർ പുതുമുഖങ്ങൾ, 11 വനിതകൾ. എം എൽ മാരിൽ 25 പേരിലധികം കർഷകരാണ്, 12 പേർ ഡോക്ടർമാർ, രണ്ട് ഗായകർ, 5 അഭിഭാഷകർ, വിവരാവകാശ പ്രവർത്തകർ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ നീളുന്നു പട്ടിക. ഡോക്ടർമാരിൽ മിന്നും  വിജയം നേടിയത് മോഗയിൽ നിന്ന് ജയിച്ചു കയറിയ അമൻദീപ് കൗറാണ്. നടൻ  സോനു സൂദിൻറെ സഹോദരി മാളവിക സൂദിനെയാണ് കൗർ പരാജയപ്പെടുത്തിയത്. വാഗ്ദാനങ്ങൾ പാലിക്കുമെന്ന് അമൻദീപ് കൗർ പറഞ്ഞു. രാജ്യത്തെ നിയമസഭയിൽ തന്നെ കൂടുതൽ ഡോക്ടർമാരുള്ളത് ഇപ്പോൾ പഞ്ചാബ് നിയമസഭയിലാണ്. കൂട്ടത്തിൽ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരാണ് അമാൻദീപ് കൗറിൻറേത്. ഈ വൈവിധ്യം മന്ത്രിസഭയിലുമെത്തുമ്പോൾ ഭരണ നൈപുണ്യത്തിൻറെ പുതു ചരിത്രമാകും പഞ്ചാബിൽ ആം ആദ്മി രചിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here