ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ഹോസ്റ്റലിൽ എ.ബി.വി.പി അക്രമം. ഹോസ്റ്റൽ മെസ്സിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണം വിളമ്പരുതെന്ന എ.ബി.വി.പി നിർദേശത്തെ എതിർത്ത വിദ്യാർഥികളെയാണ് ആക്രമിച്ചത്. കല്ലേറിലും മർദനത്തിലും നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലെത്തിച്ചതായും സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷ് അറിയിച്ചു.
ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസാഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ കുറിച്ച് ഡൽഹി പൊലീസിനെയും ജെ.എൻ.യു അധികൃതരെയും നിരവധി തവണ വിളിച്ചറിയിച്ചിട്ടും ഇടപെടാൻ തയാറായില്ലെന്ന് ഐഷെ ഘോഷ് പറഞ്ഞു.
ജെ.എൻ.യു ഹോസ്റ്റൽ മെനുവിൽ വെജിറ്റേറിയൻ കഴിക്കുന്നവർക്കും നോൺ-വെജിറ്റേറിയൻ കഴിക്കുന്നവർക്കുമുള്ള വിഭവങ്ങളുണ്ട്. എന്നാൽ, ഇവയിൽ നിന്ന് നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഒഴിവാക്കണമെന്നായിരുന്നു എ.ബി.വി.പി ആവശ്യം. നോൺ-വെജ് ഭക്ഷണം തയാറാക്കരുതെന്ന് കാട്ടി മെസ്സിലെ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് ഐഷെ ഘോഷ് ചൂണ്ടിക്കാട്ടി.