അഹ്മദാബാദ്: രാജ്യത്തെ ഭീതിയിലാഴ്ത്തി നിരവധിപേരുടെ ജീവനെടുത്ത ഗോരക്ഷക ഗുണ്ടകളുടെ വിളയാട്ടത്തിനെതിരെ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. പശു സംരക്ഷണത്തിെൻറ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. മറ്റുള്ളവർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് രാഷ്ട്രപിതാവിെൻറ ദർശനങ്ങൾക്കെതിരാണെന്നും സബർമതി ആശ്രമ ശതാബ്ദിആഘോഷങ്ങൾക്കും മഹാത്മാഗാന്ധിയുടെ ഗുരു രാജ്ചന്ദ്രാജിയുടെ 150ാം ജന്മദിന പരിപാടികൾക്കും തുടക്കം കുറിച്ച് നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ‘ഗോ ഭക്തി’യുടെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ല. ഇത് മഹാത്മാഗാന്ധി അംഗീകരിക്കില്ല. രാജ്യത്ത് ഒരാൾക്കും നിയമം കൈയിലെടുക്കാനാവില്ല. നമ്മുടെ സ്വാതന്ത്ര്യസമരനായകർ അഭിമാനം കൊള്ളുന്ന രാഷ്ട്രനിർമാണത്തിന് ഒന്നിച്ചുനിൽക്കണം’-പ്രധാനമന്ത്രി പറഞ്ഞു.  

ഗോരക്ഷകഗുണ്ടകൾ നിയമം കൈയിലെടുത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് അടുത്തിടെ വൻതോതിൽ വർധിച്ചിരുന്നു. പെരുന്നാളിന് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ 16 കാരനെ ഗോമാംസം തിന്നുന്നവനെന്ന് വിളിച്ച് ഇരുപതോളം പേരടങ്ങുന്ന സംഘം കൊലപ്പെടുത്തി വലിച്ചെറിഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധം തുടരുകയാണ്. ‘എെൻറ പേരിലല്ല’ എന്ന ബാനറിൽ രാജ്യത്തുടനീളം സംഘടിപ്പിച്ച പരിപാടികളിൽ ആയിരങ്ങളാണ് അണിചേർന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുസർക്കാർ ജീവനക്കാരുൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഏറ്റവുമൊടുവിൽ ഝാർഖണ്ഡിൽ വീടിനുമുന്നിൽ ചത്ത പശുവിനെ കണ്ടതിനെ തുടർന്ന് ഇരുനൂറോളം പേരടങ്ങുന്ന സംഘം കുടുംബത്തെ മർദിച്ചവശരാക്കി കെട്ടിയിട്ടതും പ്രതിഷേധത്തിനിടയാക്കി. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ നിരവധി ദലിതുകൾ കൊല്ലപ്പെട്ടതിനെതുടർന്ന് കഴിഞ്ഞ ആഗസ്റ്റിലും പ്രധാനമന്ത്രി സമാന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസ്താവന സ്വാഗതം ചെയ്ത പ്രതിപക്ഷം ഇത് നടപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാറിനാണെന്ന് വ്യക്തമാക്കി. 

2010 മുതലുള്ള കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ രാജ്യത്ത് പശുവിെൻറ പേരിൽ കൊല്ലപ്പെട്ടത് 28പേരാണ്. ഇവരിൽ 24പേരും മുസ്ലിംകളാെണന്ന് ‘ഇന്ത്യാസ്പെൻഡ് റിപ്പോർട്ട് ചെയ്തിരുന്നു. കന്നുകാലികളുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ ഉണ്ടായ ആക്രമണങ്ങളിൽ പകുതിയിലേറെ സംഭവങ്ങളിലും ഇരകളാക്കപ്പെട്ടത് മുസ്ലിംകളാണ്.

2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള വർഷങ്ങളിലാണ് അക്രമങ്ങളിൽ 97ശതമാനവും ഉണ്ടായത്. േഗാരക്ഷക ഗുണ്ടകളുടെ തേർവാഴ്ചകൾ ഏറെയും ഉണ്ടാകുന്നത് ബി.ജെ.പി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 63 സംഭവങ്ങളിൽ 32ഉം ബി.ജെ.പി സംസ്ഥാനങ്ങളിലാണ്. 2017 ജൂൺ 25വരെയുള്ള സംഭവങ്ങളാണ് റിപ്പോർട്ടിന് ആധാരം. 28കൊലപാതകങ്ങൾക്കുപുറമെ 124പേർക്ക് ഇത്തരം സംഭവങ്ങളിൽ പരിക്കേറ്റിട്ടുമുണ്ട്.

പകുതിയിലേറെ ആക്രമണങ്ങളും കിംവദന്തികളുടെയും അഭ്യൂഹങ്ങളുടെയും പേരിലാണ് ഉണ്ടായത്. 2017ലെ ആദ്യ ആറുമാസം മാത്രം 20 ‘പശുഭീകര’ അക്രമങ്ങളുണ്ടായി എന്നത്, ഇത്തരം സംഭവങ്ങൾ മോദി സർക്കാറിന് കീഴിൽ അനുദിനം വർധിക്കുകയാണെന്ന് കാണിക്കുന്നു. 2010ന് ശേഷം 2016ലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ. ആൾക്കൂട്ടകൊലകൾ, ഗോരക്ഷകഗുണ്ടകളുടെ അക്രമം, കൊലപാതക ശ്രമങ്ങൾ, പീഡനങ്ങൾ, മർദനങ്ങൾ, ബലാത്സംഗങ്ങൾ എന്നിവയാണ് റിപ്പോർട്ടിന് പരിഗണിച്ചത്.

ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായത്. ഇവിടെ 10 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഹരിയാനയിൽ ഒമ്പതും ഗുജറാത്തിലും കർണാടകയിലും ആറുവീതവും മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നാലുവീതവുമാണ് അക്രമങ്ങളുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പശുഭീകരരുടെ അക്രമം ഒന്നു മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here