ന്യഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കര്‍ഷക പ്രതിഷേധം വ്യാപിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്

ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു പ്രതിഷേധിച്ചു.പൊലീസും അഗ്‌നിശമന സേനയുമെത്തിയാണ് ട്രാക്റ്റര്‍ സ്ഥലത്തു നിന്ന് നീക്കിയത്.

ഡല്‍ഹിയില്‍ ഇരുപതോളം പേര്‍ ചേര്‍ന്നാണ് രാവിലെ 7.30 ഓട് കൂടി ട്രാക്ടര്‍ കത്തിച്ചത്.കര്‍ഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബില്‍ ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കര്‍ഷകരെ വഴിയാധാരമാക്കുന്ന നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു.

കാര്‍ഷിക ബില്ലുകളിന്മേല്‍ പ്രതിപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് ക്രമപ്രകാരമല്ലെന്ന രാജ്യസഭ ഉപാധ്യക്ഷന്റെ വാദം പൊളിച്ച് രാജ്യസഭാ ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. നിരാകരണപ്രമേയങ്ങള്‍ നല്‍കിയ അംഗങ്ങള്‍ അവരുടെ ഇരിപ്പിടം വിട്ടുനീങ്ങിയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടതെന്നാണ് ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങ് വാദിച്ചിരുന്നത്.എന്നാല്‍, കെ കെ രാഗേഷ്(സിപിഐ എം), തിരുച്ചി ശിവ(ഡിഎംകെ) എന്നിവര്‍ സ്വന്തം ഇരിപ്പിടങ്ങളില്‍നിന്നാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടതെന്ന് ടിവി ദൃശ്യത്തില്‍ വ്യക്തമാകുകയായിരുന്നു

സെപ്തംബര്‍ 20നാണ് രണ്ട് കാര്‍ഷികബില്‍ രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ പാസാക്കിയെടുത്തത്. അന്ന് ഉച്ചയ്ക്ക് ഒന്നുവരെയാണ് സഭ ചേരാന്‍ നിശ്ചയിച്ചിരുന്നത്. ഇതുകഴിഞ്ഞും സഭ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തു. 1.07ന് നിരാകരണപ്രമേയം അവതരിപ്പിക്കാന്‍ രാഗേഷിനെ ക്ഷണിച്ചു. സീറ്റില്‍നിന്ന് രാഗേഷ് പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ പ്രമേയം തള്ളിയതായി ചെയര്‍ പ്രഖ്യാപിച്ചു.

തുടര്‍ന്ന് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രിയനെ ക്ഷണിച്ചു. ഇതിന്മേലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. സീറ്റില്‍നിന്ന് ആവശ്യം ഉന്നയിക്കണമെന്ന് ചെയര്‍ നിര്‍ദേശിച്ചു. തിരുച്ചി ശിവ അടക്കമുള്ളവര്‍ സീറ്റില്‍നിന്ന് ഇക്കാര്യം ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍, ചെയര്‍ പ്രതിപക്ഷ ആവശ്യം തള്ളി.

ബില്ലിന്റെ രണ്ടാം വകുപ്പിന്മേല്‍ ഭേദഗതി അവതരിപ്പിച്ച് രാഗേഷ് സീറ്റില്‍നിന്നുതന്നെ വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും ചെയര്‍ അംഗീകരിച്ചില്ല. ശബ്ദവോട്ടോടെ രണ്ട് ബില്ലും പാസാക്കിയെടുക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here