മുംബയ്:കൊവിഡ് വെെറസ് വ്യാപനം രൂക്ഷമാകുന്നതിനാൽ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി മഹാരാഷ്‌ട്ര സർക്കാർ. ഡൽഹി,രാജസ്ഥാൻ, ഗുജറാത്ത്,ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ഡൽഹി, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ മഹാരാഷ്ട്രയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുമ്പോൾ കൊവിഡ് നെഗറ്റീവ് എന്ന ആർടി-പിസിആർ റിപ്പോർട്ട് ഹാജരാക്കണം. ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് പരിശോധന നടത്തിയിരിക്കണമെന്നും മഹാരാഷ്‌ട്ര സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഈ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിനിൽ വരുന്നവർ 96 മണിക്കൂർ മുമ്പ് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
റോഡ് മാർഗം വരുന്നവർക്ക് അതിർത്തി ചെക്ക്പോസ്റ്റുകളിൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. രോഗലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധന നടത്തി പോസിറ്റീവ് ആണെന്ന് കണ്ടാൽ, ചികിത്സാച്ചെലവ് വഹിച്ച് യാത്രക്കാരനെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു