സ്വന്തം ലേഖകൻ
കൊച്ചി : സ്വർണക്കടത്ത് കേസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ ചർച്ചകൾ വേദിയാവുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യചെയ്യാനൊരുങ്ങുന്നതായുള്ള വാർത്തയാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ സ്പീക്കർക്ക് ഉടൻ കത്തുകൊടുക്കുമെന്നാണ് വിവരം.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷും, സന്ദീപ് നായരും കസ്റ്റംസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കസ്റ്റംസിന് നൽകിയ മൊഴിയുടെ ആവർത്തനം കോടതിയിലും നടത്തിയതോടെ ചോദ്യം ചെയ്യൽ വേഗത്തിലാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
രഹസ്യമൊഴിയിൽ കേരളത്തിലെ ഒരു ഉന്നതനാണെന്നും, ഡോളർ കടത്ത് ആ ഉന്നതന്റെ നിർദ്ദേശ പ്രകാരമാണെന്നുമായിരുന്നു സ്വപ്‌നയുടെയും സന്ദീപിന്റെയും മൊഴിയെന്നായിരുന്നു ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ നേതാവും ബി ജെ പി നേതാവ് കെ സുരേന്ദ്രനും സ്പീക്കർക്കെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പ്രതികരണം.
സംഭവവുമായി ഒരു ബന്ധവുമില്ലെന്നാണ് സ്പീക്കർ പ്രതികരിച്ചിരിക്കുന്നത്. നോട്ടീസ് കിട്ടിയിട്ടില്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്പീക്കർ സ്ഥാനം ഒഴിയണമെന്ന് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്പീക്കർ ശ്രീരമകൃഷ്ണന്റെ നിർദ്ദേശ പ്രകാരം യു എ ഇ കോൺസുലേറ്റിലെത്തിച്ചെന്നാണ് മൊഴി. യു എ ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് ചില പ്രമുഖർ വിദേശത്തേക്ക് ഡോളർ കടത്തിയിട്ടുണ്ടെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി. അറ്റാഷയുടെയും
കോൺസുലേറ്റിലെയും ഡ്രൈവർമാരെയും ഉടൻ കസ്റ്റംസ് ചോദ്യം ചെയ്യും.
നിയമ സഭാ സമ്മേളനം എട്ടിന് തുടങ്ങാനിരിക്കെയാണ് സ്പീക്കർ കസ്റ്റംസിനുമുന്നിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിൽക്കുന്ന കോൺഗ്രസിന് വലിയ പിടിവിള്ളിയാണ് സ്പീക്കറെ ചോദ്യം ചെയ്യാനുള്ള തീരുമാനം. സ്പീക്കർക്കെതിരെ തെളിവുകൾ ലഭിച്ചാൽ അത് കേരള രാഷ്ട്രീയത്തെ പ്രക്ഷുഭ്ധമാക്കും.സി പി എമ്മിനും സർക്കാരിനും അത് വലിയ തിരിച്ചടിയാവും.