തിരുവനന്തപുരം: രാജ്യത്തിന്‌ അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട്‌ 5.30ന്‌ ഓൺലൈനിലാണ്‌ ഉദ്‌ഘാടനം. എറണാകുളം, തൃശൂർ, പാലക്കാട്‌, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്‌ ആദ്യഘട്ടം കെ ഫോൺ യാഥാർഥ്യമാകുന്നത്‌. അസാധ്യമെന്ന്‌ പ്രതിപക്ഷം വിശേഷിപ്പിച്ച മറ്റൊരു ബൃഹത് പദ്ധതികൂടി ഇതോടെ യാഥാർഥ്യമാകുന്നു‌.

തുടക്കത്തിൽ ഈ ഏഴ്‌ ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക്‌ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകും. ജൂലൈയിൽ 5700 സർക്കാർ ഓഫീസുകളിൽ കൂടി കെ ഫോൺ എത്തും. സംസ്ഥാനത്താകെ ഒന്നാംഘട്ടത്തിൽ 30,000 സർക്കാർ ഓഫീസുകൾക്കാണ്‌ കണക്‌ഷൻ. പദ്ധതിക്കായി 7500 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു. കെഎസ്‌ഇബി തൂണുവഴിയാണ്‌ ലൈൻ വലിച്ചത്‌. അടുത്ത ഘട്ടത്തിൽ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷൻ നൽകും. 1531 കോടിരൂപയാണ്‌ പദ്ധതി ചെലവ്‌. ഇതിന്റെ 70 ശതമാനം തുക കിഫ്‌ബി നൽകും‌. ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി എം എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here