ബത്തേരി: ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാർഗമായ കൃഷിയെ അവരിൽനിന്നു തട്ടിയെടുത്ത് തന്റെ രണ്ടു സുഹൃത്തുക്കൾക്കു സൗജന്യമായി നൽകാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്നു രാഹുൽ ഗാന്ധി എംപി. കാർഷിക നിയമങ്ങൾ നടപ്പിലായാൽ വൻകിട വ്യവസായികൾ തീരുമാനിക്കുന്ന ചുളുവിലയ്ക്ക് കാർഷികോൽപന്നങ്ങൾ വിൽക്കേണ്ട ഗതികേടാവുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാണ്ടാട് മുതൽ മുട്ടിൽ വരെ നടത്തിയ ട്രാക്ടർ റാലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ട്രാക്ടർ ഓടിച്ചാണ് രാഹുൽ റാലിയിൽ പങ്കെടുത്തത്.

നമ്മൾ നന്നായി സമ്മർദം ചെലുത്തിയാൽ മാത്രമേ കേന്ദ്രം ഈ നിയമങ്ങൾ പിൻവലിക്കൂ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ലോകം മുഴുവൻ ആവശ്യപ്പെടുമ്പോഴും കേന്ദ്രസർക്കാർ കേട്ട ഭാവം നടിക്കുന്നില്ല. നിയമങ്ങൾ പിൻവലിക്കുന്നതു വരെ, കോൺഗ്രസ് സമരം ചെയ്യുന്ന കർഷകർക്കൊപ്പമുണ്ടാകും.

കേരളത്തിലെ ബഫർസോൺ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ബഫർസോൺ നിയന്ത്രണങ്ങൾ നടപ്പിലായാൽ കർഷകർ ഏറെ ബുദ്ധിമുട്ടിലാവും. സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരമാണ് ബഫർ സോൺ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഇതു പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here