കാസര്‍കോട്: ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും അതില്‍ ജല സംരക്ഷണം മുഖ്യഅജണ്ടയായി സമഗ്ര നീര്‍ത്തടാധിഷ്ഠിത വികസന ആസൂത്രണ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ് എം വിജയാനന്ദ് പറഞ്ഞു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ ഓണ്‍ ലൈനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജല ബജറ്റ് മികച്ച ചുവടുവെപ്പാണ്. കേരളത്തില്‍ ഒരിടത്തും സമഗ്രമായി ഇത് നടത്തിയിട്ടില്ല. ധനകാര്യ കമ്മീഷന്‍ ഗ്രാന്റും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജല ജീവന്‍ മിഷന്‍ വഴി എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കണം. ഏറ്റവും കൂടുതല്‍ നദികളുണ്ടായിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന പ്രദേശങ്ങളുള്ള ജില്ലയില്‍ ജലസംരക്ഷണ പദ്ധതികള്‍ക്ക്  പ്രഥമ പരിഗണന നല്‍കണം.

പ്രാക്തന ഗോത്ര വിഭാഗമായ കൊറഗരുടെ സംരക്ഷണത്തിന് സമ്പൂര്‍ണ ആസൂത്രണ രേഖ തയ്യാറാക്കണം. സാന്ത്വന പരിചരണം, വയോജന ക്ഷേമം, ആരോഗ്യം എന്നീ മേഖലകളില്‍ മാതൃകാപദ്ധതികള്‍ തയ്യാറാക്കണം. തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും മംഗലാപുരത്തെ തൊഴിലുടമകളുമായി ചേര്‍ന്ന് കാസര്‍കോട് ജില്ലയിലെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കണം.

ഭിന്നശേഷി സൗഹൃദ ജില്ലയായി കാസര്‍കോട് മാറണം. ഭിന്ന ശേഷിക്കാര്‍ക്കുള്ള അയല്‍ക്കൂട്ടം ഗ്രാമസഭകള്‍ കൂടുതല്‍ ബഡ്‌സ് സ്‌ക്കൂളുകള്‍ പൊതു ഇടങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ബാരിയര്‍ ഫ്രീ ആക്കുന്നതിനുമുള്ള ശാസ്ത്രീയമായ നടപടികള്‍ എന്നിവ പദ്ധതി രേഖയുടെ ഭാഗമാകണം.

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന തൊഴില്‍ സംരംഭ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വിദഗ്ദരുടെ സഹായത്തോടെ സൂക്ഷ്മതല ആസൂത്രണം നടത്തണം. കാസര്‍കോട് ആദ്യത്തെ സോഷ്യല്‍ ഓഡിറ്റ് നടത്തുന്ന ജില്ലാ പഞ്ചായത്താകണം. സര്‍വീസ് ഡെലിവറി കാര്യക്ഷമമാക്കണം. തീരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാലയങ്ങളും സ്ഥാപനങ്ങളും കണ്ടെത്തി ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണം. ശിശുക്കള്‍ കൗമാരക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി പോഷകാഹാര വിതരണത്തിന് സമഗ്ര പദ്ധതികള്‍ തയാറാക്കണം ന്യൂട്രീഷന്‍ നീഡ് പ്ലാന്‍ വേണം. ഉപയോഗ യോഗ്യമാക്കാവുന്ന ഭൂമി റവന്യൂ വകുപ്പുമായി സഹകരിച്ച് കണ്ടെത്തണം.

ജനപ്രതിനിധികള്‍ വാര്‍ഡ് തലത്തില്‍ മാത്രം കണ്ട് ഫണ്ടുകള്‍ വിനിയോഗിക്കുന്നതിനു പകരം ജില്ലയെ പൊതുവായി കാണുന്ന വികസന സമീപനത്തിന് തയ്യാറാകണം. ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായി വിദഗ്ധരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കണമെന്നും എസ്.എം വിജയാനന്ദ് നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here