സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിരിക്കുകയാണ്. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ളവോട്ടർമാരെ തിരുകിക്കയറ്റിയതിനു പിന്നിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ട്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് ഇത്. പല മണ്ഡലങ്ങളിലും ഒരേ വ്യക്തിയെത്തന്നെ പലതവണ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
 

ഇരട്ടിപ്പു വന്ന ഈ പേരുകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കണ്ട് പരാതിപ്പെട്ടു.
വോട്ടർ പട്ടികയിൽ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേര്‍ത്തിരിക്കുകയാണ്.ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമുണ്ട്. കാസര്‍ക്കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറല്‍ ഐ.ഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണ്. കഴക്കൂട്ടം മണ്ഡലത്തില്‍ ഇതേ പോലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്.

സംസ്ഥാനതലത്തില്‍ വ്യക്തമായ ഗൂഢാലോചനയോടെയാണ് കള്ളവോട്ടര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള ഈ പ്രക്രിയ നടന്നിരിക്കുന്നത്. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഒരേ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി തവണ കള്ള വോട്ടര്‍മാരെ സൃഷ്ടിക്കാനാവില്ല. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിട്ടുള്ളതെന്ന് ന്യായമായും സംശയിക്കണം. ഈ അട്ടിമറിക്കുവേണ്ടി ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടോ എന്നും സംശയിക്കണം.
കള്ളവോട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here