തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ ലോക്‌ഡൗൺ വേണ്ടിവരും. സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന സർക്കാർ ഒഫീസുകളിൽ അവശ്യ സേവനങ്ങൾ നടപ്പാക്കുന്ന ഓഫീസുകൾ മാത്രം പ്രവർത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. ബാങ്കിംഗ് സേവനം നിലവിൽ രണ്ട് മണിവരെയാണ്. പരമാവധി ഓൺലൈൻ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ കൊവിഡ് രോഗത്തിന് ചികിത്സയിലുളളവർ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. ആരാധനാലയങ്ങളിൽ പരമാവധി 50 പേർ ആണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥല സൗകര്യമുളള ക്ഷേത്രങ്ങളിലാണ്. ചെറിയവയിൽ അതിനനുസരിച്ച് നിയന്ത്രണം വേണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാഴ്‌സൽ സംവിധാനം മാത്രമാകും. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കയാണ്. തിരഞ്ഞെടുപ്പിന്റെ വിജയാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വ്യാജ സന്ദേശങ്ങൾ പ്രചചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കും തയ്യാറാക്കുന്നവർക്കും എതിരെ നടപടിയെടുക്കും. ഇപ്പോൾ ഡബിൾ മാസ്‌ക് സംവിധാനം പ്രധാനമാണ്.
ഡബിൾ മാസ്‌ക് എന്നാൽ സർജിക്കൽ മാസ്‌കും തുണി മാസ്‌കും ചേർന്നതാകണം. അനാവശ്യമായ ഭീതിയ്‌ക്ക് വശംവദരാകാത്ത സമൂഹം എന്ന നിലപാട് ജനം സ്വീകരിക്കണം.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്വയം ലോക്‌ഡൗൺ പ്രഖ്യാപിക്കരുത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ചീഫ് സെക്രട്ടറി, ജില്ലാ കളക്‌ടർ എന്നിവർക്കേ അതിന് കഴിയൂ. ഇക്കാര്യം സ്‌റ്റേഷൻ ഹൗസ് ഓഫീസർ നിയന്ത്രിക്കണം. പത്തനംതിട്ട ജില്ലയിലെ ഓക്‌സിജൻ ക്ഷാമം പരിഹരിച്ചു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ അക്കാര്യം സ്വമേധയാ അധികൃതരോട് പറയണം. അതിന് ബുദ്ധിമുട്ടുളളവർ 112 എന്ന നമ്പരിലോ അടുത്ത പൊലീസ് സ്‌റ്രേഷനിലോ വിളിച്ചറിയിക്കുക. കർശന നിയന്ത്രണങ്ങളുളള ശനി, ഞായർ ദിവസങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി കുറയ്‌ക്കണം.മാർക്കറ്റിലെ കടകൾ നിശ്ചിത സമയത്ത് അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്നുവെന്ന് മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പാക്കണം. ഇക്കാര്യം പൊലീസ് ഉറപ്പാക്കണം. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം യാത്രചെയ്യുന്നതാണ് ഉചിതം. ഒരേ കുടുംബാംഗമെങ്കിൽ മാസ്‌ക് ധരിച്ച് യാത്ര ചെയ്യാം. സംസ്ഥാന തലത്തിൽ ഓക്‌സിജൻ വാർറൂം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.