മോൻസി കൊടുമൺ

ഏതു സാഹചര്യത്തെയും പുഞ്ചിരിയോടെ നേരിടുവാനും ദൈനം ദിനജീവിതം നർമത്തിൻ്റെയും പൊട്ടിച്ചിരിയുടെയും  അനർഘനിമിഷങ്ങളാക്കി   മാറ്റുവാനും നമ്മെ പരിശീലിപ്പിച്ച വലിയ ഇടയൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു . എങ്കിലും വന്ദ്യപിതാവിൻ്റെ ആത്മാവ് എക്കാലവും നമ്മുടെ ദുഃഖങ്ങളിൽ പ്രയാസങ്ങളിൽ ആശ്വസിപ്പിക്കാൻ  നമ്മുടെ അടുത്ത്തന്നെ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കാം.
സകലത്തിൻ്റെയും സൃഷ്ടാവായ ദൈവം മനുഷ്യരിൽ നിന്ന്  പ്രതീക്ഷിക്കുന്നത് ഒരോരുത്തരെയും ദൈവം ഏൽപ്പിച്ചിരിക്കുന്ന താലന്തുകൾ വികസിപ്പിച്ച് തൻ്റെ രാജ്യത്തിൻ്റെ അഭിവൃദ്ധിക്കായി ഉപയോഗിക്കണമെന്നാണ്.അഭിവന്ദ്യതിരുമേനി ഇതിൽ പൂർണമായി വിജയിച്ചു എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു.
ലോകം മുഴുവനും ജാതിമത സംഘർഷങ്ങളാൽ കൊടും പിരി കൊണ്ടു വിഷമിച്ചപ്പോഴും എല്ലാ ജനങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ട് നർമത്തിൽ ചാലിച്ച് വചനങ്ങൾ പഠിപ്പിച്ച് ബോധവൽക്കരിക്കാൻ പിതാവിന് കഴിഞ്ഞത് പരമസത്യം തന്നെ. അയൽക്കാരൻ ഏതു മതക്കാരനായിക്കൊള്ളട്ടെ    അവനെ  നിന്നെപ്പോലെ സ്നേഹിക്കണം എന്ന് ക്രിസ്തു പറഞ്ഞ വചനം പൂർണ്ണമായി ഉൾക്കൊണ്ട് ജീവിതം നയിച്ച തിരുമേനി ലോക ജനത്തിന് മാതൃകയായിരുന്നു.
വന്ദ്യ തിരുമേനി അസാധാരണമായ ജൻമ വാസനകളുടെ ഉടമയായിരുന്നു . നർമബോധം അതിൽ ഒന്നാം സ്ഥാനം അർഹിക്കുന്നു. മറ്റുള്ളവരിൽ കാണാത്ത ഒരു പ്രത്യേക ശൈലി അതിനുണ്ടായിരുന്നു . ആരേയും  ആക്ഷേപിക്കുന്നതിന്  അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല എന്നാൽ വളരെ ഗഹനങ്ങളായ  വിഷയങ്ങൾ  ഏറ്റവും നർമ്മ ബോധത്തോടെ  ആരേയും ആകർഷിക്കുന്ന വിധം അവതരിപ്പിക്കാൻ  അദ്ദേഹത്തിനുള്ള  കഴിവ് സവിശേഷമാണ്. അദ്ദേഹം നമ്മെ  ചിരിപ്പിക്കുന്ന തിന് ഉപരിയായി  നമ്മെ ആഴമായി  ചിന്തിപ്പിക്കുകയും  ചെയ്തിരുന്നു  എന്നതാണ്  അതിശയം.
ഇങ്ങനെ സമൂഹത്തിനു മൊത്തത്തിൽ ഹാസ്യത്തിൻ്റെ  ഭാവം പകർന്ന് ആരോഗ്യം വർദ്ധിപ്പിക്കുക  എന്നത്  ഒരു  കലയായി  ഒരു നിസ്തുല  പ്രതിഭാസ മായി , വളർത്തിയെടുക്കുവാൻ തിരുമേനിക്ക്  കഴിഞ്ഞിട്ടുണ്ട്. വാർദ്ധക്യ  സഹജമായ  മസ്തിഷ്കമാന്ദ്യം സംഭവിച്ചവർക്കു  പോലും  അഭിവന്ദ്യ  തിരുമേനിയുടെ  നർമ്മം  കലർത്തിയ  വചന  പ്രഭാഷണം  ശ്രവിച്ചാൽ  ഉർണവു  ലഭിക്കാവുന്നതേയുള്ളു.
തിരുമേനിയുടെ  നോട്ട ത്തിനു  തന്നെ  ഒരു പ്രത്യേകത ഉണ്ട്. സാധാരണ ഗതിയിൽ നിന്നും വ്യത്യസ്ഥമായ  ഒരു കാഴ്ചയോടുകൂടെ  വസ്തുതകളും  സംഭവങ്ങളും  വീക്ഷിക്കുവാനുള്ള  പ്രത്യേക കഴിവിന്  ഉടമയായിരുന്നു തിരുമേനി .
വേദ പുസ്തകം വായിക്കരുത്  മനോരമ വായിച്ചാൽ  മതി  എന്ന്  തിരുമേനി  ആദ്യം  പറയുമ്പോൾ  നമ്മൾ  ഞെട്ടും. പിന്നീട്  അദ്ദേഹം   തുടർന്ന്  പറയുന്നത് ശ്രദ്ധിക്കൂ! മനോരമ  വെറുതെ ഒന്നു വായിച്ചാൽ    മതി പക്ഷെ  ബൈബിൾ  ആ വിധം  വായിച്ചാൽപോരാ പഠിക്കുകയും ധ്യാനിക്കുകയും  ചെയ്തു  ഗ്രഹിക്കേണ്ടതാണ്  എന്ന്   പറയുമ്പോഴാണ്  നാം  ശരിക്കു  ശ്വാസം വിടുന്നത്.
അങ്ങനെ  വന്ദ്യ തിരുമേനിയുടെ നർമങ്ങളെക്കുറിച്ച്  വിശകലനമായ ഒരു പഠനം നടത്തിയാൽ മാസങ്ങളോളം ഇരുന്ന് എനിക്ക്  എഴുതേണ്ടിവരും
എഴുതുമ്പോൾ ഞാൻ തന്നെ ധാരാളം ചിരിക്കുകയുംഅതുപോലെ ചന്തിക്കേണ്ടിയും വരുന്നു.  ഞാൻ ധാരാളം  പല  ലേഖനങ്ങൾഎഴുതിയിട്ടുണ്ട്  പക്ഷെ  ഈ ലേഖനം  എഴുതിയപ്പോൾ എൻ്റെ പേനയിൽ ആരോ  പിടിച്ച് എഴുതിപ്പിച്ചതുപോലെ ഒരു തോന്നൽ. തീർച്ചയായും  അഭിവന്ദ്യ തിരുമേനി  ഒരു വിശുദ്ധനായിരുന്നു.
തിരുമേനിക്കുണ്ടായിരുന്ന    അതിയായ പ്രമേഹം, രക്തസമ്മർദ്ദം , പാർക്കിൻസൺ, ക്യാൻസർ, ഹൃദ് രോഗം, മുതലായ മാരകങ്ങളായ  രോഗങ്ങളെ നർമത്തിൽ  ഒളിപ്പിച്ചു  വെച്ചായിരുന്നു  തിരുമേനി  നമ്മെ  ഏവരേയും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും  എന്നുള്ള കാര്യം  വിസ്മരിക്കരുത് .
ഇങ്ങനെ നൂറ്റിനാലു വയസ്സുവരെ എങ്ങനെ  സന്തോഷമായി  ജീവിച്ചു  എന്നു  നാം  ചിന്തിക്കുമ്പോൾ  ഒന്നു നമുക്ക് മനസ്സിലാക്കാൻ  സാധിക്കും നിരന്തരമായ പ്രാർത്ഥനയായിരുന്നു  അതിൻ്റെ  രഹസ്യം  മാത്രമല്ല  ജാതിമത വ്യത്യാസമില്ലാതെ ഏവരേയും  സ്നേഹിക്കുവാനുള്ള ത്യാഗം. ഈ  വക നല്ല  കാര്യങ്ങൾ ഉൾക്കൊണ്ട്  കൊണ്ട് ജീവിക്കുവാൻ നമുക്കും ഇടയാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്   വലിയ  ഇടയൻ അഭിവന്ദ്യ   തിരുമേനിക്ക് എൻ്റെ  കണ്ണീർ പ്രണാമം

LEAVE A REPLY

Please enter your comment!
Please enter your name here