കൊച്ചി: അന്യസംസ്ഥാന ലോട്ടറി വിൽപന വിലക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി. അതേസമയം സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. 2018ലാണ് അന്യസംസ്ഥാന ലോട്ടറി നിരോധിച്ച് കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ലാത്തതിനാൽ അന്യസംസ്ഥാന ലോട്ടറിയുടെ വിൽപന നിരോധിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിജ്ഞാരപനം റദ്ദാക്കിയത്.
ഇതു സംബന്ധിച്ചുള്ള കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സംസ്ഥാനത്ത് വിൽക്കുന്ന ലോട്ടറിയുടെ വിശാദാംശങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് അപ്പീലിൽ സർക്കാർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. എന്നാൽ അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് ചുമതല സർക്കാർ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനത്തിലെ വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.