കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പാട്ടയവയൽ സ്വദേശി ലോകനാഥൻ, മന്ദംകൊല്ലി ടേസ്റ്റി തട്ടുകടയിലെ ജീവനക്കാരനും കാലടി സ്വദേശിയുമായ സനീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെയാണ് ബത്തേരി ആനിമൂട്ടിൽ പീതാംബരൻ എന്ന 62 കാരനെ സുൽത്താൻ ബത്തേരി മന്ദംകൊല്ലി ബാറിന് സമീപം പാതയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ തലക്ക് അടിയേറ്റ തരത്തിലുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇതാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഫോറൻസിക് വിദഗ്ധരും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടുപേരാണ് കൊലനടത്തിയതെന്നറിയിച്ച പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വ്യക്തമാക്കി. കൊല്ലപ്പെട്ടയാളും കൊലയാളികളും മദ്യപിച്ചിരുന്നതായും മദ്യലഹരിയിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് നയിച്ചതായും പൊലീസ് വിശദീകരിച്ചു.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി