ന്യൂഡൽഹി: ഡി സി സി അധ്യക്ഷ പട്ടികയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡ് ആശയക്കുഴപ്പത്തിലെന്ന് റിപ്പോർട്ട്. അന്തിമപട്ടിക കൈമാറിയ ശേഷവും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയേക്കുമെന്നാണ്  റിപ്പോർട്ട്. തിരുവനന്തപുരത്ത് ശബരീനാഥിനും പാലാക്കാട് വിടി ബൽറാമിനായും സമ്മർദം ഉണ്ടെന്നാണ് റിപ്പോർട്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേതൃത്വത്തിന് അന്തിമപട്ടിക കൈമാറിയെങ്കിലും ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നേതൃത്വത്തിന് അന്തിമപട്ടിക കൈമാറി ദിവസങ്ങൾ കഴിഞ്ഞെങ്കിലും പുനഃസംഘടനയ്‌ക്കെതിരെ പരാതി തുടരുകയാണ്. സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെ സുധാകരനെയും വിഡി സതീശനെയും അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയെന്നാണ് പ്രധാന ആക്ഷേപമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് പറയുന്നത്.

രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, വിഎം സുധീരൻ തുടങ്ങി മുതിർന്ന നേതാക്കൾ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിച്ചിരുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കൂടിയാലോചനകൾ ഇല്ലാതെ പട്ടിക തയ്യാറാക്കിയെന്നാണ് നേതാക്കളുടെ പരാതി. ദളിത് വിഭാഗത്തിനെ അവഗണിച്ചതിനെതിരെയും പട്ടികയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയേക്കുമെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അന്തിമപട്ടികയിൽ തിരുവനന്തപുരത്തെ അധ്യക്ഷ സ്ഥാനത്തുള്ളത് പാലോട് രവിയാണ്. എന്നാൽ ഇദ്ദേഹത്തിനെതിരെ പ്രാദേശിക നേതാക്കൾക്കിടയിൽ കടുത്ത എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാലോട് രവിക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ സസ്‌പെൻഷനിലായ പിഎസ് പ്രശാന്ത് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഫോണിൽ വിളിച്ചെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് ശബരീനാഥിനും പാലാക്കാട് വിടി ബൽറാമിനായും സമർദം ഉണ്ടെന്നാണ് മാധ്യമ വാർത്തകൾ. നേരത്തെ ഡി സി സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോൾ രണ്ട് മുൻ എംഎൽഎമാരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാൽ അന്തിമ പട്ടിക എത്തുമ്പോഴേക്കും ഇരുവരുടെയും പേരുകൾ ഒഴിവാക്കപ്പെടുകയായിരുന്നു. യുവനേതാക്കൾ എന്ന പരിഗണന ഇവർക്ക് അനുകൂലമാകുമോയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ പറയാൻ കഴിയു.

വിവിധ ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ  പുറത്തുവിട്ട റിപ്പോർട്ടിൽ ഉള്ളവർ ഇവരാണ്. തിരുവനന്തപുരം- പാലോട് രവി, കൊല്ലം- പി രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട- സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ- കെ പി ശ്രീകുമാർ, കോട്ടയം- ഫിൽസൺ മാത്യൂസ്, ഇടുക്കി- എസ് അശോകൻ, എറണാകുളം- മുഹമ്മദ് ഷിയാസ്, തൃശൂർ- ജോസ് വള്ളൂർ, പാലക്കാട്- എ തങ്കപ്പൻ, മലപ്പുറം- വി എസ് ജോയ്, കോഴിക്കോട്- കെ പ്രവീൺകുമാർ, വയനാട്- എൻ ഡി അപ്പച്ചൻ, കണ്ണൂർ- മാർട്ടിൻ ജോർജ്, കാസർകോട്- പി കെ ഫൈസൽ



 

LEAVE A REPLY

Please enter your comment!
Please enter your name here