കൽപ്പറ്റ : സംസ്ഥാനത്തെ മുഴുവൻ റവന്യൂ കേന്ദ്രങ്ങളും ആധുനികവത്കരിച്ച് സ്മാർട്ടാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. വയനാട് ജില്ലയിലെ ആറാമത്തെ സ്മാർട്ട് വില്ലേജ് മേപ്പാടി കോട്ടപ്പടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവന്യു ഓഫീസുകളും സേവനങ്ങളും നവീകരിക്കപ്പെടുന്നതോടെ സാധാരണക്കാരുടെ ജീവിതം കൂടിയാണ് മാറുന്നത്. ഏറ്റവും വേഗതയിലും സുതാര്യമായും സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കണം. ഇതിനായുള്ള കൂട്ടായ പരിശ്രമങ്ങളാണ് സംസ്ഥാനതലത്തിൽ റവന്യൂ ശൃംഖലകളെ കോർത്തിണക്കി യാഥാർത്ഥ്യമാക്കുന്നത്. രണ്ടു മാസത്തിലൊരിക്കലെങ്കിലും സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസർമാരുമായുള്ള ആശയ വിനിമയങ്ങൾ റവന്യൂ ആസ്ഥാനത്ത് ക്രോഡീകരിക്കും. അഞ്ചു വർഷക്കാലയളവിൽ ശേഷിക്കുന്ന വില്ലേജുകളിലും സ്മാർട്ട് സേവനങ്ങൾ ലഭ്യമാകും. ഭൂ രേഖ റീ സർവെകൾ ഡിജിറ്റലൈസ് ചെയ്യുന്നതോടെ കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും. 807 കോടി രൂപയുടെ ഭരണാനുമതി ഇതിനായി നേടിയിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ അവാകശികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. അർഹരായ എല്ലാവർക്കും ഭൂമിയുടെ അവകാശം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. ആധാർ കേന്ദ്രീകൃത തണ്ടപ്പേര് ഇന്ത്യയിൽ ആദ്യമായി കേരളം നടപ്പാക്കുന്നതോടെ അനർഹമായ ഭൂസ്വത്ത് കൈവശം വെക്കുന്നവരെ കണ്ടെത്താനും സാധിക്കും. ഭൂ പരിഷ്‌കരണ നിയമത്തിലെ കാലാനുസൃതമായ പരിഷ്‌കാരങ്ങളാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.

ടി.സിദ്ദിഖ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ.ഗീത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ബി.നാസർ, ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മീഷണർ ജി.പ്രിയങ്ക, എ,ഡി.എം. എൻ.ഐ.ഷാജു, വൈത്തിരി തഹസിൽദാർ ടി.പി.അബ്ദുൾ ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. സബ്കളക്ടർ ആർ.ശ്രീലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ.സാജിത്തിന് ചടങ്ങിൽ ഉപഹാരസമർപ്പണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here