കോഴിക്കോട്: സംസ്ഥാനത്ത് ധ്രുവീകരണ രാഷ്ട്രീയം ശക്തമായിരിക്കുകയാണെന്നും അതിനെതിരേ ആര്‍ജ്ജവമുള്ള നിലപാട് സ്വീകരിക്കുന്ന ഏക പാര്‍ട്ടി എസ്ഡിപിഐ മാത്രമാണെന്നും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും നാള്‍ക്കു നാള്‍ വര്‍ധിച്ചുവരികയാണ്. മുമ്പ് ആര്‍എസ്എസ്സില്‍ മാത്രമുണ്ടായിരുന്ന വര്‍ഗീയത ഇപ്പോള്‍ സിപിഎമ്മിലുള്‍പ്പെടെ ശക്തമായിരിക്കുന്നു. മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പാലാ ബിഷപ് നടത്തിയ പ്രസ്താവന വടക്കേ ഇന്ത്യയിലുള്‍പ്പെടെ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ പോലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.കേരളത്തില്‍ മതേതര കക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍ പച്ചയായ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണയുമായി അരമനയിലെത്തുന്ന കാഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആര്‍എസ്എസ്സിനെതിരേ സമരം ചെയ്യാന്‍ എസ്ഡിപിഐ മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി തുടങ്ങിയവർ സംസാരിച്ചു.