തൃശൂർ: കുട്ടികൾക്ക് സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശത്തിനു പിന്നാലെ പിന്തുണയുമായി യുവജന കമ്മീഷനും. പാഠ്യപദ്ധതിയിൽ ജെൻഡർ വിദ്യാഭ്യാസം ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനു ശുപാർശ നൽകുമെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോം വ്യക്തമാക്കി. ജില്ലായുവജനക്ഷേമ അദാലത്തിനു ശേഷം തൃശൂരിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ചിന്താ ജെറോം ഇക്കാര്യം വ്യക്തമാക്കിയത്.

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കോളേജുകളിൽ ജെൻഡർ എജ്യക്കേഷൻ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു. സ്ത്രീധന പീഡനം സംബന്ധിച്ച് യുവജന കമ്മീഷന്റെ ഇ മെയിൽ വിലാസത്തിലും വാട്‌സാപ്പ് വഴിയും ലഭിക്കുന്ന പരാതികളിൽ ജില്ലകളിൽ സോൺ അടിസ്ഥാനത്തിൽ സിറ്റിങ് നടത്തുന്നുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു. പോലീസിന്റെ ശ്രദ്ധയിൽ പെടുത്തേണ്ട കാര്യങ്ങൾ അത്തരത്തിൽ പരിഹരിക്കുമെന്നും തുടർനടപടി ആവശ്യമെങ്കിൽ കേസെടുത്ത് മുന്നോട്ടു പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവിയാണ് ആവശ്യപ്പെട്ടത്. ലൈംഗിക വിദ്യാഭ്യാസം എന്നു കേട്ടാൽ പലരുടെയും നെറ്റി ചുളിയുന്ന സാഹചര്യമാണുള്ളത്. ഇതിനെപ്പറ്റി പറയുമ്പോൾ പലപ്പോഴും എതിർപ്പും ഉയരാറുണ്ട്. 10 ഉം 12 ഉം വയസുള്ള കുട്ടികൾ പോലും പ്രണയബന്ധങ്ങളിൽ അകപ്പെടുന്നുണ്ടെന്നും ഇന്നത്തെ സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും അവർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി അബദ്ധജടിലമായ ധാരണകളാണ് സമൂഹത്തിലുള്ളതെന്നും ഇതാണ് കുട്ടികളുടെ മനസ്സിലേയ്ക്ക് എത്തുന്നതെന്നും സതീദേവി പറഞ്ഞു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും വിദ്യാർഥികൾക്ക് നല്ല രീതിയിലുള്ള ബോധവത്കരണം നൽകേണ്ടത് അനിവാര്യമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അവർ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു ലിംഗനീതി സംബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകണമന്നും ഇതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകളിൽ പ്രോജക്ടുകൾ നടപ്പാക്കണമെന്നും പി സതീദേവി വ്യക്തമാക്കി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് ബിരുദവിദ്യാർഥിനിയെ സഹപാഠി ആക്രമിച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം. മരിച്ച നിതിനയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു അഡ്വ. സതീദേവി ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

ലൈംഗികവിദ്യാഭ്യാസം നടപ്പിലാക്കിയാൽ ഇത്തരം പ്രവണതകൾ കുറയ്ക്കാൻ കഴിയുമെന്ന് അവർ അറിയിച്ചു. വിദ്യാഭ്യാസമുള്ള യുവാക്കളിൽ ഇത്തരം പ്രവണതകൾ വർധിക്കാനുള്ള കാരണം പഠിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. 18 വയസായാൽ പക്വത ആകണമെന്നില്ലെന്നും വിവാഹത്തിനു മുൻപ് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here