തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള  ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ക്ലാസ് ഉച്ചവരെ മാത്രമായിരിക്കും, ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും വാക്‌സീനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.

കൊവിഡ് മാനദണ്ഡം പാലിച്ച് ഉച്ചഭക്ഷണവും നൽകും. പിടിഎ അതിനുള്ള നടപടികൾ സ്വീകരിക്കും. ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. എൽ പി ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂവെന്നും ശിവൻകുട്ടി പറഞ്ഞു.

ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാർത്ഥി കൺസെഷന്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തന്നെ തുടങ്ങും. ക്ലാസുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച കരട് മാർഗരേഖ ആയിക്കഴിഞ്ഞു.

സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരണമെന്നും സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കണമെന്നും മാർഗരേഖയിൽ നിർദ്ദേശിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here