![des-photo-jpeg-504933](https://i0.wp.com/keralatimes.com/wp-content/uploads/2021/10/des-photo-jpeg-504933.jpg?resize=548%2C309&ssl=1)
തിരുവനന്തപുരം: കൊവിഡ് മരണകണക്കിലെ അപ്പീലിനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വേണ്ടി നാളെ മുതൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐ സി എം ആറിന്റെയും മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ സി എം ആറിന്റെ പുതുക്കിയ മാർഗനിർദേശ പ്രകാരമുള്ള കൊവിഡ് മരണങ്ങൾക്കും, സംസ്ഥാന സർക്കാരിന്റെ ലിസ്റ്റിൽ ഇല്ലാത്ത മരണങ്ങൾക്കും, നിലവിലുള്ള പട്ടികയിൽ പരാതിയുള്ളവർക്കും പുതിയ സംവിധാനം വഴി അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രി പറഞ്ഞു.
ഓൺലൈനായും നേരിട്ടും പരാതി സമർപ്പിക്കാൻ സാധിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ വേണമെങ്കിൽ പി എച്ച് സിയേയോ അക്ഷയ സെന്ററുകളേയോ സമീപിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളിൽ വിശദമായ പരിശോധന നടത്തിയ ശേഷം ഔദ്യോഗിക കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷകളിൽ തീരുമാനം എടുക്കുന്നതും ഓൺലൈൻ വഴി തന്നെയായിരിക്കും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.