കോഴിക്കോട് : നിലമ്പൂർ എംഎൽഎ പി.വി അൻവറും കുടുംബവും കൈവശം വച്ച 207 ഏക്കറിലധികം ഭൂമി കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദിവാസികളും ഭൂരഹിതരും സെക്രട്ടേറിയറ്റിനു മുന്നിൽ ഭൂസമരം നടത്തുമെന്ന് കോഡിനേറ്റർ കെ. വി ഷാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോകസഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച സമയങ്ങളിൽ അൻവർ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ 207 ഏക്കറിലധികം ഭൂമി മലപ്പുറം , കോഴിക്കോട് മറ്റു ജില്ലകളിലായി കൈവശമുണ്ടെന്നാണ് വെളിപ്പെടുത്തിയത്. സാധാരണ 15 ഏക്കർ മാത്രം നിയമം നിലനിൽക്കെയാണ് എം.എൽ.എ അധിക ഭൂമി കൈവശം വച്ചത്. നിയമസഭാ സാമാജികൻ ഇത്തരത്തിൽ നടത്തുന്നതു ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.
നവംബർ പത്തിന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ ആദിവാസികൾ ഉൾപ്പെടെ നൂറുകണക്കിനുപേർ സമരത്തിൽ പങ്കെടുക്കും. പി വി അൻവരിന്ടെയും കുടുംബത്തിണ്ടയും പേരിലുള്ള നിയമവിരുദ്ധ ഭൂമി പിടിച്ചെടുത്തു ഭൂരഹിതർക്കും ആദിവാസികൾക്കും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് വിവരാവകാശ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
സമരത്തിൽ ഗോമതി, തീരഭൂ സംരക്ഷണ സമിതി മാഗ്ലിൻ ഫിലോമിന, പ്രൊഫ. കുസുമം, ജോസഫ്, ഡോക്ടർ ആസാദ്, കെഎം ഷാജഹാൻ, അഡ്വ. പി എ പൗരൻ, കെ എസ് ഹരിഹരൻ, തുടങ്ങിയവർ സമരത്തിൽ പങ്കാളികളാകും. പത്രസമ്മേളനത്തിൽ മനോജ് കേദാരം പങ്കടുത്തു.