പത്തനംതിട്ട: വീണ്ടും മഴ പെയ്തിറങ്ങി, മലയോര ഗ്രാമം കുരുമ്പൻമൂഴി വീണ്ടും ഒറ്റപ്പെടുന്നു. പകൽ തോർന്നു നിന്ന മഴ രാത്രിയിൽ കനത്തു പെയ്യുകയും തുടർന്ന് ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ ഉണ്ടായതുമാണ് ഇപ്പോൾ ഗ്രാമം ഭീഷണിയിലാകാൻ കാരണം. മലവെള്ളപ്പാച്ചിൽ പമ്പയിലേക്ക് എത്തിയതോടെ നദിയിലും ജലനിരപ്പ് ഉയർന്നു. ബുധനാഴ്ച വൈകുന്നേരം വരെ ശാന്തമായി ഒഴുകിയിരുന്ന പുഴയിൽ വ്യാഴാഴ്ച പുലർച്ചെ 8 അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇത് പമ്പാ തീരവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കുരുമ്പൻമൂഴി മേഖലയിലെ പ്രദേശവാസികൾക്ക് ഇക്കരെ കടക്കാനും കഴിയാത്ത സ്ഥിതി ആയിട്ടുണ്ട്. നിരവധി വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ കട പുഴകി, കൃഷി ഇടങ്ങളിലും വെള്ളം കയറി. നേരത്തെ ഉണ്ടായ വെള്ളപ്പാച്ചിലിൽ ഈ പ്രദേശത്തെ കൃഷികൾ മിക്കതും നശിച്ചിരുന്നു. ഇപ്പോൾ മിച്ചമുണ്ടായിരുന്നതും പോയി. മേഖലയിലേക്ക് പ്രവേശിക്കാൻ ആശ്രയമായ കുരുമ്പൻമൂഴി കോസ് വേയിൽ അടിഞ്ഞുകൂടിയ മണൽ ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് നീക്കം ചെയ്തത്. വെള്ളപ്പൊക്കത്തിൽ കോസ് വേയിൽ രണ്ടര മീറ്ററോളം മണൽ അടിഞ്ഞ് കാൽനടയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

ശക്തമായ മഴ ഉണ്ടാകുമ്പോൾ പമ്പാ നദിക്ക് അക്കരെയുള്ള നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ കുരുമ്പൻമൂഴിയിലെ അഞ്ഞൂറിൽ അധികം കുടുംബങ്ങൾ മറ്റ് ഗതാഗത മാർഗങ്ങളില്ലാതെ ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. ശക്തമായ മഴയിൽ ഉണ്ടായ കഷ്ട നഷ്ടങ്ങളുടെ ഭീതി മാറും മുന്നേ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ വീണ്ടും പെയ്തത്. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് മേഖലകളിൽ വെള്ളപ്പാച്ചിൽ ഉണ്ടായി. അനിഷ്ട സംഭവം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഞ്ച് ദിവസം കൂടി ജില്ലയിൽ ശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. രാത്രിയിൽ കനത്ത മഴ ഉണ്ടായാൽ മലവെള്ളപ്പാച്ചിൽ തുടർന്നും ഉണ്ടാകും എന്ന ഭീതിയിലാണ് മലയോര ഗ്രാമങ്ങൾ. വെച്ചൂച്ചിറ കണമലയിലും ഉരുൾപൊട്ടിയിട്ടുണ്ട്. ഓരോ തവണയും നാശം നേരിടുമ്പോൾ താത്ക്കാലിക നടപടികളാണ് ഉണ്ടാകുന്നത്. ഈ മേഖലയിലെ നാട്ടുകാർക്ക് സ്ഥിരമായ ആശ്വാസമാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here