തിരുവനന്തപുരം: സഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും രാജ്യസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കണമെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനമെന്ന് ശൂരനാട് രാജശേഖരൻ. രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദ്ദേ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻറെ പ്രതികരണം. എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണി നേരത്തെ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.

ജോസ് കെ മാണി യു ഡി എഫിൽ നിന്ന് സീറ്റ് വാങ്ങി പിന്നീട് മുന്നണിയെ വഞ്ചിച്ച് എൽ ഡി എഫിൽ ചേക്കേറുകയായിരുന്നെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. ‘ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നിന്ന് രാജ്യസഭാസീറ്റ് വാങ്ങി എം പി ആകുകയും, പിന്നീട് മുന്നണിയെയും സ്വന്തം പിതാവും യു ഡി എഫ് സ്ഥാപക നേതാക്കളിലൊരാളുമായ കെ എം മാണിയേയും വഞ്ചിച്ച് എൽ ഡി എഫിൽ ചേക്കേറുകയും ചെയ്ത ജോസ് കെ മാണിക്കെതിരെ സഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണ്’ രാജശേഖരൻ പറഞ്ഞു.

കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ, എം എൽ എ മാരായ എ പി അനിൽകുമാർ, എം വിൻസെൻറ്, പി ഉബൈദുള്ള , കെ പി സി സി ട്രഷറർ വി പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി എസ് ബാബു, ടി യു രാധാകൃഷ്ണൻ ,എം എം നസീർ , കോൺഗ്രസ് നേതാക്കളായ ചെറിയാൻ ഫിലിപ്പ്, രവിമൈനാഗപ്പള്ളി, ഇഞ്ചക്കാട് നന്ദകുമാർ, വിഷ്ണു വിജയൻ തുടങ്ങിയവർക്കൊപ്പമെത്തിയാണ് ശൂരനാട് രാജശേഖരൻ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

താൻ രാജി വച്ച രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. കേരളാ കോൺഗ്രസ് എം യുഡിഎഫിനൊപ്പം പ്രവർത്തിക്കവെയാണ് ജോസ് കെ മാണി രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മുന്നണി വിട്ടപ്പോൾ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുൻപാകെയാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്. നവംബർ 17നാണ് സൂക്ഷമപരിശോധന നടക്കുക. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22 ആണ്. തെരഞ്ഞെടുപ്പ് 29ന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here