തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞ് വീണ്ടും അമ്മയുടെ കരങ്ങളിലേക്ക്. കുടുംബക്കോടതിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് നടപിടി. വൈദ്യപരിശോധനയ്ക്കും മറ്റു നിയമനടപടികള്‍ക്കും ശേഷമാണ് ശിശുക്ഷേമ സമിതി അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്. ജഡ്ജി ബിജു മേനോന്റെ ചേംബറില്‍ വെച്ചാണ് വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വഞ്ചിയൂര്‍ കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരം വനിത ശിശുക്ഷേമ വകുപ്പൂം പോലീസും ചേര്‍ന്ന് കുഞ്ഞിനെ മൂന്നരയോടെ കോടതിയില്‍ ഹാജരാക്കി. നിര്‍മല ശിശു ഭവനില്‍ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു കുഞ്ഞ്. ജഡ്ജിയുടെ ചേംബറിലാണ് ഹാജരാക്കിയത്. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഡോക്ടറെ കോടതിയിലേക്ക് വിളിച്ചുവരുത്തിയായിരിക്കും വൈദ്യ പരിശോധന. 3.40 ഓടെ ഡോക്ടര്‍ കോടതിയിലെത്തി. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂർവതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു.
ഡിഎൻഎ ഫലം അനുകൂലമായതോടെ അനുപമയും അജിത്തും കോടതിയിൽ എത്തി കുഞ്ഞിനെ നേരത്തെ വിട്ടു കിട്ടണമെന്ന് പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത നടപടിക്രമമാണ് കോടതി സ്വീകരിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂവ്വമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് കുഞ്ഞിന്റെ അവകാശം വിട്ടുകിട്ടുന്നതിനു വേണ്ടി അമ്മ അനുപമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി പരാമര്‍ശിച്ചിരുന്നു.