കൊച്ചി: തിരുവനന്തപുരം പോത്തൻകോട്ടെ കൊലപാതകത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. യുവതലമുറയെ കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്നും കോടതി പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഇവിടെ ജോലിയുണ്ട്. എന്നാൽ കേരളത്തിലുള്ളവർക്ക് ജോലി ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാൽ പറഞ്ഞു.

അതേസമയം പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ഒരു പ്രതി കസ്റ്റഡിയിലുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പോലീസ് പിടിച്ചെടുത്തു. സുധീഷിനെ അക്രമിച്ച് കാൽവെട്ടിയെടുത്ത മുഖ്യപ്രതികളായ രാജേഷും സഹോദരി ഭർത്താവ് ശ്യാമും ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. മുഴുവൻ പ്രതികളും പോലീസിന്റെ പിടിയിലായെന്നാണ് വിവരമെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പകരംവീട്ടാൻ കാത്തിരുന്നവർ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തൻകോട് കല്ലൂരിൽ നടന്ന ദാരുണമായ കൊലപാതകം. ആക്രമണം നടത്തിയവരിൽ പലർക്കും പല സംഭവങ്ങളിലായി കൊല്ലപ്പെട്ട സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

സുധീഷിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ അമ്മയുടെ നേർക്ക് കൊല്ലപ്പെട്ട സുധീഷ് നാടൻ ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിസംബർ ആറിനാണ് ഈ സംഭവം നടന്നത്. ഉണ്ണിക്ക് കൊല്ലപ്പെട്ട സുധീഷിനോടുള്ള പകയ്ക്ക് കാരണമിതാണ്.

കേസിലെ മൂന്നാം പ്രതിയായ ശ്യാംകുമാറും സുധീഷും തമ്മിൽ കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും സുധീഷ് ശ്യാംകുമാറിനെ മർദിക്കുകയും ചെയ്തിരുന്നു. ഇത് ശ്യാംകുമാറിന്റെ പകയ്ക്കിടയാക്കി. സുധീഷിന്റെ ഭാര്യാസഹോദരനാണ് ശ്യാംകുമാർ. ശ്യാംകുമാറാണ് സുധീഷിന്റെ ഒളിത്താവളം മനസിലാക്കി ഗുണ്ടാസംഘങ്ങൾക്ക് ചോർത്തികൊടുത്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷ് (35) കല്ലൂർ പാണൻവിളയിൽ സജീവിന്റെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കല്ലൂർ റസിഡൻസ് അസോസിയേഷൻ റോഡരുകിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്ക് പെട്ടെന്നെത്താൻ പോലീസിനു സഹായകമായത്.

LEAVE A REPLY

Please enter your comment!
Please enter your name here