ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിൽ പുരോഗമിക്കുകയാണെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊല്ലപ്പെട്ട കെ.എസ്. ഷാൻ, രഞ്ജിത്ത് ശ്രീനിവാസ് എന്നിവരുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ അറസ്റ്റിലായവർക്കു പുറമെയുള്ളവരെ പിടികൂടുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങൾ മുഖേന നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ വെള്ളക്കിണറിലെ വീട്ടിലും കെ.എസ്. ഷാനിന്റെ മണ്ണഞ്ചേരിയിലെ വീട്ടിലും എത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രഞ്ജിത്തിന്റെ അമ്മ വിനോദിനി, ഭാര്യ ലിഷ, സഹോദരൻ അഭിജിത്, ഷാനിന്റെ പിതാവ് സലീം, ഭാര്യ ഫൻസില, മക്കളായ ഫിബാ ഫാത്തിമ, ലിയാ ഫാത്തിമ എന്നിവരോട് സംസാരിച്ച അദ്ദേഹം അന്വേഷണം കൃത്യമായി പുരോഗമിക്കുന്നതായി അവരെ അറിയിച്ചു.